എ.ഐ. കാമറകൾ ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള ഇരുചക്ര വാഹനയാത്രക്ക് പിഴയില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് എ.​ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.​ഐ. കാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കും. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. മെയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.

നിലവിൽ അനധികൃത പാർക്കിംഗിന് ഈടാക്കുന്ന 250രൂപയാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ കാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

Verified by MonsterInsights