നാല് ബുർജ് ഖലീഫയുടെ അത്ര ഉയരം; കടലിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ

പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ. വലുപ്പത്തിൽ മൗണ്ട് ഒളിംപസിനെയും കടത്തിവെട്ടുന്ന, നാല് ബുർജ് ഖലീഫയുടെ അത്ര ഉയരമുള്ള കൂറ്റൻ പർവത്തെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

സച്മിഡിറ്റ് സമുദ്രഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്, തങ്ങളുടെ പര്യവേഷണത്തിനിടയിൽ പർവതം കണ്ടെത്തിയത്. ചിലെ തീരത്തിന് 1,448 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് കൂറ്റൻ പർവതത്തിന്റെ സ്ഥാനം. അടിത്തട്ടിൽ നിന്ന് 3,109 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവതത്തിന് നാല് ബുർജ് ഖലീഫകൾ മുകളിലായി അടുക്കിവെച്ചാലുള്ളത്ര ഉയരമാണുള്ളത്. ഗ്രീസിലെ മൗണ്ട് ഒളിംപസിനെയും ഉയരത്തിൽ ഈ പർവതം കടത്തിവെട്ടും.

 
 

ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പർവതത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘം, വൈവിധ്യമാർന്ന സസ്യ, ജന്തു ജീവജാലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, കാസ്പെർ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന, അപ്പൂർവ വെള്ള നീരാളിയും മറ്റ് ജീവികളും ശാസ്ത്രജ്ഞരുടെ ക്യാമറയിൽ പതിഞ്ഞിരുന്നു.

 

അപൂർവ സസ്യജന്തുജാലങ്ങളുടെ കലവറയായ ‘നസ്‌ക’ കടലിടുക്കിൽ സംഘം നടത്തുന്ന അനവധി പര്യവേഷണങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതും. നിലവിലെ ദൗത്യത്തിൽ മാത്രം ഇരുപത്തിയഞ്ചോളം പർവതങ്ങൾ കണ്ടെത്തിയതായാണ് വിവരം. അവ കൂടാതെ ഇതുവരെ കണ്ടെത്താത്ത നിരവധി ജീവജാലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

 

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും. തീരുമാനമായതായി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. സെപതംബര്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്കാവും വള്ളംകളി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നെഹ്‌റു ട്രോഫി നടത്തിപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേന്ദ്ര സഹായം കൂടി ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ വള്ളംകളി പ്രേമികളുടേത് അടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയ്യാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടികാട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ തീരുമാനമായത്. റിപ്പോര്‍ട്ടറിലൂടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടറിലൂടെ വ്യക്തമാക്കുകയായിരുന്നു.

വിഷാംശമുള്ള പൂവ് പൂക്കളത്തില്‍ വേണ്ട; ഇത്തവണ അരളിയില്ലാത്ത ഓണം.

പൂക്കളങ്ങളില്‍ തിളങ്ങിനിന്ന അരളിപ്പൂവിന് ഇത്തവണ ഡിമാന്‍ഡില്ല.അരളിയില കഴിച്ച് യുവതി മരിച്ച സംഭവംകൂടി ഉണ്ടായതോടെയാണ് കേരളത്തില്‍ അരളിപ്പൂവിന് ഡിമാന്‍ഡ് ഇല്ലാതായത്.അരളി തിന്ന പശുവും ചത്ത വാര്‍ത്ത പിന്നാലെ എത്തി.അരളിയില്‍ വിഷവസ്തു ഉണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നു. കഴിഞ്ഞ മേയ് മുതല്‍ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ ദേവസ്വംബോര്‍ഡുകള്‍ വിലക്കിയിരുന്നു.മറ്റ് ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. പൂജയ്ക്കുപോലും അരളി ഉപയോഗിക്കാതായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവ് കുത്തനെ കുറഞ്ഞു.







കേരളത്തിലേക്ക് അരളിപ്പൂ കയറ്റിവിടുന്ന പ്രധാനകേന്ദ്രങ്ങളിലൊന്ന് തമിഴ്നാട്ടിലെ ശങ്കരന്‍കോവിലാണ്.ഓണക്കാലത്തിനായി ഒരാള്‍പോലും അരളിപ്പൂ മുന്‍കൂര്‍ ഓര്‍ഡര്‍ചെയ്തിട്ടില്ലെന്ന് ശങ്കരന്‍കോവിലിലെ പൂവ് മൊത്തവ്യാപാരി പാണ്ഡ്യന്‍ പറഞ്ഞു.മുന്‍വര്‍ഷങ്ങളില്‍ ഉത്രാടനാളിലേക്ക് ആറായിരം കിലോ അരളിപ്പൂവിനുവരെ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നതാണ്.പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളില്‍ ഉള്ള അരളിപ്പൂ അത്തപ്പൂക്കളങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.കൂടുതല്‍നാള്‍ സൂക്ഷിക്കാം എന്നതും അരളിയെ കച്ചവടക്കാര്‍ക്കും പ്രിയപ്പെട്ടതാക്കി. കഴിഞ്ഞവര്‍ഷം ഉത്രാടനാളില്‍ മാത്രം നൂറുകിലോ അരളിപ്പൂവാണ് വിറ്റതെന്ന് പെരിങ്ങര വിനായക ഫ്ളവര്‍ സ്റ്റോഴ്സ് ഉടമ കെ. അജിത പറഞ്ഞു.








ഇത്തവണ ഒരുകിലോപോലും ആവശ്യപ്പെട്ടിട്ടില്ല. ഓണക്കാലത്തെ ആവശ്യത്തിന് പുറമേ അന്‍പൊലിക്കളം, മരണാനന്തര ചടങ്ങുകള്‍, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്അധികം എത്തിയിരുന്നത്. വിഷാംശം ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത്തരം ആവശ്യങ്ങള്‍ക്കും അരളി ഉപയോഗിക്കാതായി. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് അരളിപ്പൂവ് തമിഴ്നാട്ടില്‍നിന്ന് കയറ്റിവിടുന്നുമുണ്ട്. 280 രൂപയാണ് ഇപ്പോഴത്തെ ശരാശരി മൊത്തവില.




ഐഎന്‍എസ് വിക്രാന്തും നടൻ ജയനും തമ്മിൽ എന്താണ് ബന്ധം; അത് സിനിമാക്കഥ പോലെ കൗതുകകരം

2022 സെപ്റ്റംബർ 2നാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ നാവിക സേനക്ക് നൽകയത്. ഇന്നേക്ക് രണ്ട് വർഷം മുമ്പായിരുന്നു ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻ്റെ കരുത്തായി ഐഎന്‍എസ് വിക്രാന്ത് മാറിയത്. 20,000 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ സമുദ്ര ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യയുടെ നാവിക കാവലിന് ​ഐഎൻഎസ് വിക്രാന്താണ് നായകത്വം വഹിക്കുന്നത്. ‘ജയേമ സം യുധി സ്പൃധാ’ അഥവാ ‘എന്നോടു യുദ്ധംചെയ്യുന്നവരെ ഞാന്‍ പരാജയപ്പെടുത്തും’ എന്ന ഋഗ്വേദത്തിലെ ആപ്തവാക്യം കപ്പലിൽ ആലേഘനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ കപ്പൽ ശാലയിൽ നിർമ്മിച്ചെടുത്ത കപ്പലിൽ അനുമതികൂടാതെ ഒരീച്ചയ്ക്കുപോലും കടന്നുചെല്ലാന്‍ കഴിയില്ല

1961ലെ ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിൻ്റെ പേരുതന്നെയാണ് പുതിയ കപ്പലിനും നൽകിയിരിക്കുന്നത്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മീഷന്‍ ചെയ്തത്. 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വിക്രാന്ത് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്തത്. ഡീകമ്മീഷന്‍ ചെയ്ത ശേഷം 2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍ വിറ്റു.

പഴയ ഐഎൻഎസ് വിക്രാന്തിനെ പറ്റി ഓർമ്മിക്കുമ്പോൾ മലയാളികളെ അതിലേക്ക് ബന്ധിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന, എന്നാൽ പലർക്കും ഇപ്പോഴും അറിയാത്തൊരു കഥയുണ്ട്.

ഐഎൻഎസ് വിക്രാന്തും നടൻ ജയനും തമ്മിലുള്ള ബന്ധം

1960-ൽ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ‘ബോയിങ് 707’ വിമാനം പറന്നുയർന്നു. ഇന്ത്യൻ നാവിക സേനാം​ഗങ്ങളായിരുന്നു ആ വിമാനത്തിൽ. ഒന്നര വർഷം അവർ യു കെയിലെ ബെൽഫാസ്റ്റ് നഗരത്തിൽ താമസിച്ചു. സുപ്രധാനമായൊരു ദൗത്യം നിർവ്വഹിച്ചതിന് ശേഷമായിരുന്നു സംഘത്തിൻ്റെ മടക്കം. ഐഎൻഎസ് വിക്രാന്തിനെ ഏറ്റെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു ആ ദൗത്യം. ആ ദൗത്യത്തിൽ മലയാളികളായ രണ്ട് പേരും ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശി ‌ഇബ്രാഹിമും കൊല്ലം സ്വദേശി കൃഷ്ണൻ നായരും. ഈ കൃഷ്ണൻ നായരാണ് പിൽക്കാലത്ത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോ ആയി മാറിയ ജയൻ

ബെൽഫാസ്റ്റിലെ കപ്പൽ നിർമാണ കേന്ദ്രത്തിൽ വിക്രാന്ത് പൂർണ സജ്ജമാകാൻ ഒന്നര വർഷത്തോളമെടുത്തു. ഈ സമയമെല്ലാം സംഘം ബെൽഫാസ്റ്റിൽ തന്നെയായിരുന്നു. പിന്നീട് 1961ൽ സംഘം വിക്രാന്തുമായി ഇന്ത്യയിലേക്ക് മടങ്ങി. ബം​ഗ്ലാദേശ് യുദ്ധത്തിലടക്കം കൃഷ്ണൻ നായർ എന്ന ജയൻ വിക്രാന്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973ലാണ് കൃഷ്ണൻ നായരും ഇബ്രാഹിമും സേനയിൽ നിന്ന് വിരമിച്ചത്. പിന്നീട് ഇരുവരും സിനിമയിലേക്ക് കാലെടുത്ത് വെച്ചു. അങ്ങനെ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെ കൃഷ്ണൻ നായർ വരവറിയിച്ചു. കൃഷ്ണ നായർ മാഞ്ഞ് ‘ജയൻ’ എന്ന നടൻ്റെ പിറവിയുടെ തുടക്കമായിരുന്നു ഇത്. പിന്നീട് ഈ സു​ഹൃത്തുകൾ പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചു. പിന്നീട് ഇരുവരും രണ്ട് മേഖലകളിലായി തിരിഞ്ഞു

ആകാശ നിരീക്ഷകര്‍ ഹാപ്പിയല്ലെ!; രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം അടുത്ത് കാണാനാവും

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് ‘2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ അടുത്തു നിന്ന് ഏകദേശം 620,000 മൈല്‍ ദൂരത്തില്‍ കടന്നുപോകും. ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന് ഏകദേശം സമാനമാണ് ഈ ഛിന്നഗ്രഹം കടന്നു പോകുന്ന ദൂരം. ഭൂമിക്ക് ഒരു തരത്തിലും ഈ പ്രതിഭാസം ഒരു ദേഷവും ഉണ്ടാക്കില്ലെന്നും സമാനമായ സംഭവം ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണ സംഭവിക്കുന്നുവെന്നുമാണ് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പറയുന്നത്.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച് അപൂര്‍വവും മനോഹരവുമായ ഒരു കാഴ്ചയാണ്. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഈ പ്രതിഭാസം തെളിഞ്ഞ ആകാശത്തില്‍ ദൂരദര്‍ശിനികളുടെയോ ബൈനോക്കുലറുകളുടെയോ സഹായത്തോടെ നിരീക്ഷിക്കാവുന്നതാണ്.

ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ച് ‘2024 ON’ എന്ന ഈ ഛിന്നഗ്രഹത്തിന്റെ ഘടന, വേഗത, ഭ്രമണ കാലഘട്ടം, പരിക്രമണ പാത എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അപൂര്‍വവും അമൂല്യവുമായ അവസരമാണിത്. ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ (NEO) പ്രവചന മാതൃകകള്‍ പരിഷ്‌കരിക്കുന്നതിനും സൗരയൂഥത്തിന്റെ സങ്കീര്‍ണ്ണമായ ചലനാത്മകതയിലേക്ക് വെളിച്ചം വീശുന്നതിനും ശാസ്ത്രലോകത്തെ സംബന്ധിച്ച് ഈ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്.

നാസയുടെ അഭിപ്രായത്തില്‍, 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. എല്ലാ ഛിന്നഗ്രഹങ്ങളും ഒരേ വലിപ്പവും ആകൃതിയും ഉള്ളവയല്ല. ഛിന്നഗ്രഹങ്ങള്‍ സൂര്യനില്‍ നിന്ന് വ്യത്യസ്ത അകലങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപം നിലകൊള്ളുന്നതിനാല്‍ എല്ലാ ഛിന്നഗ്രഹങ്ങളും ഒരുപോലെയല്ല. മിക്ക ഛിന്നഗ്രഹങ്ങളും വ്യത്യസ്ത തരം പാറകള്‍ കൊണ്ട് രൂപപ്പെട്ടതാണെങ്കിലും ചിലതില്‍ നിക്കല്‍, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളോ കളിമണ്ണുകളോ ഉണ്ട്.

ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ (NEO) നാസ തുടര്‍ച്ചയായി ട്രാക്ക് ചെയ്യുകയും അവയുടെ പാതകളുടെ ഒരു ഡാറ്റാബേസ് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. 150 മീറ്ററില്‍ കൂടുതല്‍ (492 അടി) വ്യാസമുള്ളതും 4.6 ദശലക്ഷം മൈല്‍ (7.4 ദശലക്ഷം കിലോമീറ്റര്‍) അടുത്തും ഉള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളായി (PHAs) കണക്കാക്കുന്നു.

 

അപകട സാധ്യതയുള്ള ഛിന്നഗ്രഹ ഭീഷണികള്‍ പഠിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി നാസ ഛിന്നഗ്രഹ വ്യതിയാന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നുണ്ട്. ബഹിരാകാശത്ത് ഒരു ഛിന്നഗ്രഹത്തിന്റെ ഗതി മാറ്റാന്‍ ഒരു കൈനറ്റിക് ഇംപാക്റ്റര്‍ ബഹിരാകാശ പേടകം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനാണ് ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) ദൗത്യം നാസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അർജിത്ത് മാനിയ; സ്‌പോട്ടിഫൈയിൽ ലോകമാകെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഇന്ത്യൻ ഗായകൻ

സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ ഗായകനായി അർജിത്ത് സിംഗ്. ഏറെ നാളായി അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റും അർജിത്ത് സിംഗും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടന്നിരുന്നു. ഇതിനിടയിലാണ് ടെയ്‌ലർ സ്വിഫ്റ്റിനെ മറികടന്ന് അർജിത്ത് ഒന്നാം സ്ഥാനം കൈക്കലാക്കിയത്.

സംഗീത -സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ 117.2 മില്യൺ പേരാണ് അർജിത്ത് സിംഗി ഫോളോ ചെയ്യുന്നത്. 117 മില്യൺ ഫോളോവേഴ്‌സാണ് ടെയ്‌ലർ സ്വിഫ്റ്റിന് ഉള്ളത്. 115.01 ദശലക്ഷം ഫോളോവേഴ്‌സുമായി ബ്രിട്ടൻ്റെ എഡ് ഷീറൻ മൂന്നാം സ്ഥാനത്താണ്. 98 ദശലക്ഷം ഫോളോവേഴ്‌സുള്ള അരിയാന ഗ്രാൻഡെയും 96 ദശലക്ഷം ഫോളോവേഴ്‌സുള്ള ബില്ലി എലിഷും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

ലാപതാ ലേഡീസിലെ ‘സജിനി’, ചന്ദു ചാമ്പ്യനിൽ നിന്നുള്ള ‘സത്യനാസ്’, ‘തു ഹേ ചാമ്പ്യൻ’, മുഞ്ജ്യയിലെ ‘തൈനു ഖബർ നഹി’ തുടങ്ങിയ റിലീസുകളിൽ നിന്ന് അർജിത്ത് സിംഗിന് ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ ഉണ്ടായിരുന്നു. സ്വിഫ്റ്റ് ഈ വർഷം ദ ടോർച്ചഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് എന്ന പേരിൽ ഒരു സ്റ്റുഡിയോ ആൽബം പുറത്തിറക്കിയിരുന്നു. ആരാധകർക്കിടയിൽ ഇത് വലിയ ഹിറ്റായിരുന്നു.

 

ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക്,യൂട്യൂബ് ഉപയോഗം ക്രിയേറ്റിവിറ്റിയെ ബാധിക്കുന്നു’; കേസ് നൽകി യുവാവ്

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് നൽകി കനേഡിയൻ യുവാവ്. മോൺട്രിയയിൽ നിന്നുള്ള 24 കാരനാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.

താൻ 2015 മുതൽ ടിക്ടോക്, യൂട്യൂബ്, ​റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പു​കൾ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കാൻ തുടങ്ങിയത് തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും ശാരീരിക-മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നാണ് യുവാവ് പറയുന്നത്. ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണമെന്നും യുവാവ് അഭിപ്രായപ്പെട്ടു. മനുഷ്യരിൽ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളിൽ ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും യുവാവ് പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഡിസൈൻ ആളുകളെ ആപ്പുകളിൽ കൂടുതൽ നേരം ഇടപഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണുള്ളതാണെന്നും 2024 ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നും യുവാവിന്റെ നിയമ നടപടിക്ക് നേതൃത്വം നൽകുന്ന നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സിന്റെ വക്താവായ ഫിലിപ്പ് ബ്രാൾട്ട് പറയുന്നത്. ഇത് വലിയൊരു​ ശതമാനം ആളുകളെ ദൂരവ്യാപകമായി ബാധിക്കും. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നത്.

 

സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപഭോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയാ​ണെന്നാണ് ലാംബെർട്ട് അവോക്കാറ്റ്സിന്റെ വാദം. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ നിരവധി കേസുകൾ കാനഡയിൽ നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കേസും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിദ്യാഭ്യാസ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്കൂളുകൾ ടിക്ടോക്, മെറ്റ, സ്നാപ് ചാറ്റ് എന്നിവക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

 

അറയ്ക്കൽ മാധവനുണ്ണിയും അനിയന്മാരും വീണ്ടും വരുന്നു; വല്യേട്ടൻ റീ റിലീസിന്

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. മാറ്റിനി നൗവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബർ മാസം സിനിമ റിലീസ് ചെയ്യും.

 

നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ. 2000തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടന്‍ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടന്‍.

അമ്പലക്കര ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ രചന നരസിംഹത്തിന് രചന നിര്‍വ്വഹിച്ച രഞ്ജിത്ത് തന്നെയായിരുന്നു. ശോഭന നായികയായ ചിത്രത്തില്‍ സായ് കുമാര്‍, എന്‍ എഫ് വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, ഇന്നസെന്‍റ്, കലാഭവന്‍ മണി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ രാജു തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ചായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ് – എൽ ഭൂമിനാഥൻ.

വയലൻസ് ഇല്ല, ബറോസ് കുട്ടികൾക്കുള്ള ചിത്രം: ഐമാക്സിലും റീലീസെന്ന് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രം പൂര്‍ണമായും കുട്ടികൾക്ക് വേണ്ടിയാണെന്നും വയലൻസ് ഒട്ടും ഇല്ലെന്നും പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. ബറോസ് ഐമാക്സിലും റീലീസ് ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.

 

ആദ്യമായി ഇന്ത്യയിൽ റിലീസ് ചെയ്ത ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനാണ്. അതൊരു നാൽപതു വർഷത്തോളമായി. അതിനു ശേഷവും ഇത്തരം ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ബറോസ് രണ്ടാമത്തെ ത്രീഡി ചിത്രമാണ് എന്നത് അഭിമാനത്തോടെ പറയാനാകും. ഫുൾ ത്രീ ഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബറോസിലെ അഭിനേതാക്കൾ എല്ലാം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടവരാണ്. സ്പാനിഷ്, പോർച്ചുഗൽ ബ്രിട്ടീഷ് അഭിനേതാക്കളും ബറോസിൽ ഉണ്ട്. ഒരു സാധാരണ സിനിമയല്ല , വേണമെങ്കിൽ ഒരു അടിയും ഇടിയും നോക്കിയുള്ള പടം എടുക്കാം. എന്നാൽ വയലൻസ് വേണ്ട. ഈ ചിത്രം കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു കുട്ടിയും ഭൂതവുമായിട്ടുള്ള കഥയാണ്. ഐമാക്സിലും ചിത്രം റിലീസ് ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹൻലാലിന്റേതായി പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാനും രജപുത്ര നിര്‍മിക്കുന്ന എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രവുമാണ് ചിത്രീകരണം തുടരുന്നത്

പൊന്നാമ്പൽ പുഴയിലന്ന്…’ വിട്ടാലോ മലരിക്കലേക്ക്

നീണ്ടു നിവർന്ന് കിടക്കുന്ന പാടങ്ങളിൽ ആമ്പൽ പൂക്കൾ വിരുന്നുവരുന്നത് മലരിക്കൽ നിവാസികൾക്ക് ഒരു പുതു കാഴ്ചയല്ല, എന്നാൽ ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരികൾക്കും അതൊരു പുതു അനുഭവമാണ്. പിങ്ക് നിറത്തിലെ പാതിവിരിഞ്ഞ നിൽക്കുന്ന പൂക്കൾക്കിടയിലൂടെ സന്ദർശനത്തിനിറങ്ങുന്ന വെള്ള കൊറ്റികളും, പൂക്കളെ വകഞ്ഞു മാറ്റി പോകുന്ന ചെറു വള്ളങ്ങളുമെല്ലാം മലരിക്കലിലെ ഓരോ ചിങ്ങ മാസ പുലരികളിലെയും സ്ഥിരം കാഴ്ചയാണ്. ആമ്പൽ പൂ ശേഖരം തേടിയെത്തുന്ന ഓരോ കാഴ്ചക്കാരനെയും അതിന്റെ ഭംഗിയുടെ പൂര്‍ണത അറിയിച്ചിട്ടേ മലരിക്കൽ തിരിച്ചയക്കുകയുള്ളു എന്ന് തീർച്ച.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന പൂക്കൾ ചിലയിടങ്ങളിൽ നവംബർ വരെ കാണാനാകും. മലരിക്കലിന് അടുത്ത് തന്നെയുള്ള കൊല്ലാടും അമ്പാട്ടുകടവിലും സമാനമായ കാഴ്ച കാത്തിരിപ്പുണ്ട്. കൊയ്ത്ത് കാലത്തിനുശേഷം പാടത്ത് വീണു കിടക്കുന്ന വിത്തുകളിൽ നിന്ന് ആമ്പൽ ചെടികൾ പൂവിടാൻ തുടങ്ങും. പതിയെ പാടങ്ങൾ മുഴുവൻ ഈ ആമ്പൽ പൂക്കൾ കൈയേറും. സൂര്യോദയ അസ്തമയ സമയങ്ങളിലാണ് കാഴ്ചയ്ക്ക് ഭംഗിയേറുക.

കോട്ടയത്തെ ഇല്ലിക്കൽ കവലയിൽ എത്തിയതിന് ശേഷം, തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിൽ എത്തിയതിന് ശേഷം കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ അതിമനോഹരമായ മലരിക്കൽ ആമ്പൽ പാടങ്ങൾ കാണാം. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. ആമ്പൽ പാടങ്ങൾക്കിടയിലൂടെ വള്ളത്തിൽ യാത്ര ചെയ്യാനുള്ള നിരക്ക് ഒരാൾക്ക് നൂറ് രൂപയാണ്. നൂറ് രൂപകൊടുത്തുള്ള ആമ്പൽ ചെടികൾക്കിടയിലെ യാത്ര മനസ് നിറയ്ക്കുമെന്ന കാര്യം തീർച്ച.

Verified by MonsterInsights