ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിന് വൻമുന്നേറ്റം; പാകിസ്താന് തിരിച്ചടി

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബം​ഗ്ലാദേശിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ വൻമുന്നേറ്റം. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് പരാജയവുമുള്ള ബംഗ്ലാദേശ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ എട്ട് വിജയവും ആറ് തോൽവിയും ഒരു സമനിലയമുള്ള ഇം​ഗ്ലണ്ടായിരുന്നു മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇം​ഗ്ലണ്ടിന്റെ സ്ഥാനം അഞ്ചാമതായി.

ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പട്ടികയില്‍ ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

അതിനിടെ ബം​ഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമുള്ള പാകിസ്താൻ എട്ടാമതാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇനി ടീമുകൾക്ക് കടുത്ത മത്സരം തന്നെ പുറത്തെടുക്കേണ്ടി വരും. 2025 ജൂണിലായിരിക്കും ഫെെനല്‍. 2021ൽ ന്യൂസിലാൻഡും 2023ൽ ഓസ്ട്രേലിയയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചു. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടം.

അഭിമാനമായി നിതേഷ് കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.

തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 2-1നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 21-14, 18-21, 23-21.

ആദ്യ ഗെയിം 21-14ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 18-21ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 23-21ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.

 

ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്. പാരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

യുവിയുടെ കരിയര്‍ അപൂർണമാവാൻ കാരണം ധോണിയോ? യോ​ഗ് രാജ് സിങ് വീണ്ടും ആഞ്ഞടിക്കുമ്പോൾ.

ധോണീ, നിങ്ങളോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല. നിങ്ങള്‍ വലിയൊരു ക്രിക്കറ്റ് താരമായിരിക്കാം. എങ്കിലും എന്റെ മകന്റെ കരിയര്‍ നിങ്ങള്‍ നശിപ്പിച്ചു. നാലോ അഞ്ചോ വര്‍ഷം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ കളിക്കാന്‍ യുവരാജ് സിംഗിന് കഴിയുമായിരുന്നു. യുവരാജിനെപ്പോലൊരു മകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജിന് പകരക്കാരില്ലെന്ന് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാന്‍സറിനോട് പടപൊരുതി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിനല്‍കിയ യുവരാജിന് ഭാരത് രത്‌ന നല്‍കണം.’ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗിന്റെ പിതാവിന്റെ വാക്കുകളാണിത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതാനും മത്സരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയ താരമാണ് യോ​ഗ് രാജ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോ​ഗ് രാജ് സിംഗിന് കഴിഞ്ഞില്ല. തനിക്ക് കഴിയാതെ പോയ നേട്ടങ്ങള്‍ യോ​ഗ് രാജ് സ്വന്തം മകനിലൂടെ പൂര്‍ത്തിയാക്കി. എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ധ സെഞ്ചുറി എല്ലാം യുവരാജ് നല്‍കിയ സംഭാവനകളായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന ബൗളര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധനകര്‍ക്ക് ആവേശമായ ഫീല്‍ഡിംഗ് പ്രകടനങ്ങളുമായി യുവരാജ് വിസ്മയപ്പെടുത്തി.

കളിക്കളത്തില്‍ യുവരാജ്-ധോണി കൂട്ടുകെട്ടുകള്‍ എന്നും ആരാധകര്‍ക്ക് ആവേശമായി. ധോണി നേടിയ രണ്ട് കിരീടങ്ങളില്‍ യുവി ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചു.

ഇന്ത്യന്‍ ടീമിലെ കൂട്ടുകാര്‍ പിരിഞ്ഞുതുടങ്ങിയത് 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ്. ക്യാന്‍സറിനെ ജയിച്ച് യുവരാജ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. പക്ഷേ, 2014 ടി20 ലോകകപ്പ് ഫൈനലിലെ മോശം ഫോമടക്കം ആയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ട സമയമായിരുന്നു അത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി യുവിയുടെ കരിയര്‍ അവസാനിച്ചു. അതിനൊപ്പം യുവരാജിന്റെ കായികക്ഷമതയും ചോദ്യം ചെയ്യപ്പെട്ടു.

യുവിയുടെ കരിയര്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം താനാണോ? യുവരാജിന്റെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ധോണി പലതവണ ഈ ചോദ്യം ചിന്തിച്ചിട്ടുണ്ടാവും.

2007ല്‍ നായകനായപ്പോള്‍ മുതല്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ധോണി സ്വീകരിച്ചത്. കായികക്ഷമതയുള്ള താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ടീമില്‍ നിന്ന് പുറത്തായ പലതാരങ്ങളും ധോണിയോട് ഭിന്നിച്ച് നിന്നു. അത് കാലങ്ങളോളം നീണ്ടുപോയ കഥയുമുണ്ട്. അതിലൊരേടായി യുവരാജ് സിങ്ങും. യുവിയും മുമ്പൊരു അഭിമുഖത്തിൽ ധോണി ഒരിക്കലും തന്റെ സുഹൃത്തായിരുന്നില്ലെന്ന് പറഞ്ഞത് കൂടി ചേർത്തുവായിക്കുമ്പോൾ യോ​ഗ് രാജിന്റെ ആരോപണങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും സ്വീകാര്യത ലഭിക്കാറുണ്ട്. ധോണിയും യുവ രാജും പക്ഷേ, ഒരിക്കലും യോ​ഗ് രാജിന്റെ വാക്കുകൾ ഏറ്റെടുക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.

ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയും യുവരാജും നല്‍കിയ സംഭാവനകള്‍ ഏതൊരു ആരാധകനും മറക്കാന്‍ കഴിയുന്നതല്ല.

പാരാലിമ്പിക്സിന് പാരിസിൽ വർണ്ണാഭമായ തുടക്കം; ദീപശിഖയേന്തി ജാക്കി ചാൻ

ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാൻസിലെ പാരിസിൽ വർണാഭമായ തുടക്കം. ഇന്ത്യൻസമയം ബുധനാഴ്ച രാത്രി 11.30-ന് തുടങ്ങിയ ചടങ്ങ് പുലർച്ചെ രണ്ടര വരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിൽ 84 പേരുണ്ട്. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.

പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തിയത് ഇതിഹാസതാരം ജാക്കി ചാനായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷം. ജാക്കി ചാന്റെ വരവ് പാരീസിനെ പുളകമണിയിച്ചു. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.

 

96 സ്വർണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈനയായിരുന്നു 2021 പാരാലിമ്പിക്‌സിൽ ഒന്നാമത്. 41 സ്വർണവും 38 വെള്ളിയും 45 വെങ്കലവുമായി 124 മെഡലുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തെത്തി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡൽ നേടി ഇന്ത്യ 21-ാം സ്ഥാനത്തായിരുന്നു.

ധവാന്‍, ഐസിസി ടൂർണമെന്‍റുകളില്‍ ഇന്ത്യയുടെ ബിഗ് മാച്ച് പ്ലേയർ; ‘മിസ്റ്റർ ഐസിസി’ കളമൊഴിയുമ്പോള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താന്‍ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന വിവരം ധവാന്‍ ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയെ അനേകം വിജയങ്ങളിലെത്തിച്ച ഇന്നിങ്‌സുകള്‍ക്കുടമയായ ധവാന്റെ അപ്രതീക്ഷിതപ്രഖ്യാപനം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുമെന്ന് തീര്‍ച്ചയാണ്.

ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ധവാനെ വ്യത്യസ്തനാക്കിയിരുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുകളുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയായ ധവാന് ‘മിസ്റ്റർ ഐസിസി’ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ പ്രധാന മത്സരങ്ങളിലും ഐസിസി ട്രോഫികളിലും വലിയ സംഭാവന നല്‍കിയിട്ടുള്ള ധവാനെ അക്ഷരാര്‍ത്ഥത്തില്‍ ബിഗ് മാച്ച് പ്ലേയറെന്ന് വിശേഷിപ്പിക്കാം.

ചെറിയ പരമ്പരകളില്‍ മാത്രം തിളങ്ങി വലിയ മത്സരങ്ങള്‍ വരുമ്പോള്‍ കളി മറക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ധവാന്‍. ഇന്ത്യയ്ക്ക് വേണ്ടി 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ഏകദിന ലോകകപ്പ്, 2018 ഏഷ്യാ കപ്പ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ധവാന്‍. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുംപ്രകടനം കാഴ്ച വെച്ച ധവാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കോമ്പിനേഷനുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രോഹിത്- ധവാന്‍ കൂട്ടുകെട്ട് ഒരു സമയത്ത് ലോകത്തിലെ ഏതൊരു ബൗളിങ് നിരയെയും വിറപ്പിച്ചിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ 2010ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ ഏകദിനം കളിച്ച ധവാന്‍ 2013ല്‍ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. 2013 മാര്‍ച്ച് 14ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയിലായിരുന്നു ടെസ്റ്റ്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 85 പന്തില്‍ ധവാന്‍ സെഞ്ച്വറി തികച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയും ധവാന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും 167 ഏകദിനത്തിലും 68 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 167 ഏകദിനമത്സരങ്ങളില്‍ നിന്ന് 44.11 ശരാശരിയിലും 91.35 സ്‌ട്രൈക്ക് റേറ്റിലും 6793 റണ്‍സ് നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 27.92 ശരാശരിയോടെ 1759 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. 11 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയില്‍ 2315 റണ്‍സും നേടിയിട്ടുണ്ട്.

2015 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ധവാന്‍. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. പിന്നീട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നിര്‍ണായക താരമായി ധവാന്‍ കളം നിറഞ്ഞു.

നെഞ്ചിടിപ്പേറ്റി ആ ‘മേജര്‍ മിസ്സിങ്’; സഞ്ജു റോയല്‍സില്‍ നിന്ന് പുറത്തേക്കോ?

അടുത്ത സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തില്ലെന്ന അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തില്‍ ഈ പോസ്റ്റ് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്
 

2025 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ജോസ് ബട്‌ലര്‍ അടക്കമുള്ള സഹരതാരങ്ങള്‍ക്കും ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാരയ്ക്കുമൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്‌ളാദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് റോയല്‍സ് പോസ്റ്റ് ചെയ്തത്. ‘മേജര്‍ മിസ്സിങ്’ എന്ന ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഐപിഎല്ലിന്റെ അടുത്ത സീസണിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഫ്രാഞ്ചൈസി എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവിട്ടത് എന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. രാജസ്ഥാന്‍ ക്യാംപില്‍ സഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ചാണോ ഈ പോസ്റ്റ് എന്ന് വ്യക്തമല്ല. അതേസമയം ഐപിഎല്‍ 2025 സീസണില്‍ കുമാര്‍ സങ്കക്കാര രാജസ്ഥാനൊപ്പം ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണോ പോസ്റ്റ് എന്നതും വ്യക്തമല്ല.

അടുത്ത സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തില്ലെന്ന അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തില്‍ ഈ പോസ്റ്റ് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും സജീവമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോയല്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ലേലത്തില്‍ സഞ്ജുവിനെയും കാണാന്‍ സാധിക്കും. അതേസമയം വിശ്വസ്തനായ താരത്തെ രാജസ്ഥാന്‍ വിട്ടുകളയരുതെന്ന അഭ്യര്‍ത്ഥനയുമായി നിരവധി ആരാധകരും രംഗത്തുണ്ട്.

2013ല്‍ രാജസ്ഥാന്‍ കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് വര്‍ഷങ്ങളില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുകയും ചെയ്തു. 2021ല്‍ രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് അടുത്ത സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് വരെ എത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.

യുട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ; ഒറ്റ ദിവസം കൊണ്ട് 10 മില്ല്യണ്‍ കടന്ന് സബ്‌സ്‌ക്രൈബേഴ്‌സ്

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു
 

യുട്യൂബിലെങ്ങും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകപിന്തുണയുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. ‘യു ആര്‍’ എന്ന ചാനല്‍ തുടങ്ങിയതിന് പിന്നാലെ യുട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും റൊണാള്‍ഡോയ്ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

സൂപ്പര്‍ താരം യുട്യൂബ് ചാനല്‍ തുടങ്ങിയതു മുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ കുത്തൊഴുക്കാണ്. ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 10 മില്ല്യണ്‍ പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ 10 മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന യുട്യൂബ് റെക്കോര്‍ഡ് റൊണാള്‍ഡോയുടെ ‘മാസ് എന്‍ട്രി’ക്ക് മുന്നില്‍ തകര്‍ന്നു.

 

ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ഒരു മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനല്‍ സമ്പാദിച്ചിരുന്നു. ഇതോടെ അതിവേഗം ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യുട്യൂബ് ചാനലെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു. 2.16 മില്ല്യണ്‍ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സാണ് മെസ്സിക്ക് ഉള്ളത്. അതേസമയം വെറും രണ്ട് മണിക്കൂറിനുള്ളിലാണ് റൊണാള്‍ഡോ മെസ്സിയുടെ ഇരട്ടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. നിലവില്‍ 13.4 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് റൊണാള്‍ഡോയുടെ ചാനലിലുള്ളത്.

 

‘ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്സ്ക്രൈബ് ചെയ്യൂ’, ക്രിസ്റ്റ്യാനോ കുറിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് നിലവില്‍ ക്രിസ്റ്റ്യാനോ. സാമൂഹിക മാധ്യമത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരവും നിലവിൽ ക്രിസ്റ്റ്യാനോ തന്നെയാണ്. യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. 

ധോണി രണ്ടാമത്; ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്‌

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു
 

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെ രണ്ടാമതായാണ് ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്. ധോണിക്ക് മുന്‍പ് ഒന്നാമതായി ഓസീസ് ഇതിഹാസം റോഡ്‌നി മാര്‍ഷിനെയും മൂന്നാമതായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയെയുമാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്.

‘ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറില്‍ ഒന്നാമത് റോഡ്‌നി മാര്‍ഷാണ്. ഞാന്‍ ഏറെ ആരാധിക്കുന്ന താരമാണ് മാര്‍ഷ്. അദ്ദേഹത്തെ പോലെ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. രണ്ടാമത് ഞാന്‍ എം എസ് ധോണിയെ പറയും. സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്ന ധോണിയുടെ രീതി എനിക്ക് ഇഷ്ടമാണ്. മൂന്നാമത് കുമാര്‍ സങ്കക്കാരയാണ്. അദ്ദേഹം വളരെ ക്ലാസ്സിയാണ്’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.

 

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു. അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും വിജയിച്ച ഇന്ത്യ ഹാട്രിക്ക് നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാലും പരമ്പര ഓസ്‌ട്രേലിയ തന്നെ സ്വന്തമാക്കുമെന്നും മത്സരം കടുക്കുമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കേണ്ട ആവശ്യം ഓസ്‌ട്രേലിയയ്ക്കുണ്ട്. വിദേശത്ത് പോയി മത്സരം എങ്ങനെ വിജയിക്കാമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം. പക്ഷേ ഞാന്‍ ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുന്നു. കടുത്ത പോരാട്ടമാണെങ്കിലും ഓസീസ് തന്നെ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

വിനേഷ് ഫോഗട്ടിന് വെള്ളി മെഡലില്ല; അപ്പീല്‍ കായിക കോടതി തള്ളി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഭാരപരിശോധനയിൽ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കില്ലെന്ന് ഉറപ്പായി. വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് അപ്പീൽ തള്ളിയതായി റിപ്പോർട്ട് പുറത്തുവരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വനിതാ ഗുസ്തിയിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു.

പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം. നിയമം ആർക്കു വേണ്ടിയും മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

പാരിസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ.

പാരീസ് ഒളിംപിക്‌സില്‍ അഞ്ചാം മെഡൽ നേടി ഇന്ത്യ. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്.

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.ആറ് അവസരങ്ങളിൽ അഞ്ചും ഫൗളായെങ്കിലും നീരജിന് ഫൗളല്ലാത്ത ഒറ്റ ഏറിൽ തന്നെ വെള്ളി നേടാനായി. രണ്ടാമൂഴത്തിലെ 89.45 മീറ്റർ. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിലേക്ക് എത്തി. എന്നാൽ 90 മീറ്റർ കടമ്പ കടക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. പാക്കിസ്ഥാന്റെ ആദ്യ അത്‍ലറ്റിക്സ് സ്വര്‍ണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അര്‍ഷദ് നദീമിൻ്റെ നേട്ടം.

Verified by MonsterInsights