ആദ്യ ബസ് റെഡി; എസി ആകുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്, ഇനി ചൂട് സഹിക്കേണ്ട

ചൂടും സഹിച്ചു ബസിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ആശ്വാസ വാർത്ത! കെഎസ്ആർടിസിയുടെ നിലവിലുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ എസി ആക്കുന്ന പദ്ധതിയിൽ ആദ്യ ബസ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതു വിജയകരമായാൽ ശേഷിച്ച ബസുകളും എസി സംവിധാനത്തിലേക്കു മാറ്റും.

നേരിട്ട് എൻജിനുമായി ബന്ധമില്ലാതെ, ഓൾട്ടർനേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിൽ ഒരുക്കുന്നത്.  വാഹനം സ്റ്റാർട്ട് ചെയ്യാതെയും എസി പ്രവർത്തിപ്പിക്കാം. എസി പ്രവർത്തിപ്പിച്ചാലും ഇന്ധനച്ചെലവു കാര്യമായി കൂടില്ല.

ഒരു ബസിൽ എസി ഒരുക്കാൻ 6 ലക്ഷം രൂപയ്ക്കടുത്താണു ചെലവ്. ബസിന്റെ ഉൾഭാഗം പൂർണമായും പുതുതായി പ്ലൈവുഡ്, മാറ്റ് എന്നിവ ഉപയോഗിച്ച് ഇൻസുലേഷൻ ഒരുക്കും.  എയർ ഡക്ട് എല്ലാ സീറ്റുകളിലെയും യാത്രക്കാർക്കു തണുപ്പു ലഭിക്കാവുന്ന രീതിയിലാണു ക്രമീകരിക്കുന്നത്.  നിന്നു യാത്ര ചെയ്യുന്നവർക്കായി സീലിങ്ങിൽ എസി വെന്റുണ്ടാകും.

നേരത്തെ ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തുന്നത്.  വാഹനം ഓഫ് ചെയ്തു 10 മണിക്കൂറിലേറെ എസി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതു ദീർഘദൂര യാത്രകളിൽ ട്രക്ക് ഡ്രൈവർമാർക്ക് ഉറങ്ങാനും വിശ്രമത്തിനും വലിയ സഹായമായിട്ടുണ്ടെന്നു കമ്പനി പറയുന്നു.

ആരെയും മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ; അതിരപ്പള്ളിയിലെ വലിയ പ്രത്യേകത!

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. ജൈവ വൈവിദ്ധ്യത്താല്‍ സമ്പന്നമായ അതിരപ്പള്ളിയെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്‌ സൈലന്റ്‌ വാലിയെന്ന്‌ വിശേഷിപ്പിച്ചിരുന്നു. വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും അതിരപ്പള്ളിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.അതിരപ്പള്ളിയിലേതിന്‌ സമാനമായ ജൈവവ്യവസ്ഥ കേരളത്തില്‍ മറ്റൊരിടത്തും കാണാനാകില്ല. ജന്തുജാലങ്ങളുടെ പറുദീസ വന്യജീവികള്‍ക്ക്‌ പേരുകേട്ട പശ്ചിമഘട്ട മലനിരകള്‍ക്ക്‌ സമീപമാണ്‌ അതിരപ്പള്ളിയുടെ സ്ഥാനം.

അതിരപ്പള്ളി- വാഴച്ചാല്‍ മേഖല എന്നാണ്‌ മലനിരകളുടെ ഈ ഭാഗം അറിയപ്പെടുന്നത്‌. ഈ വനമേഖലയില്‍ വംശനാശ ഭീഷണി നേരിടന്നതും അപൂര്‍വ്വവുമായ നിരവധി മൃഗങ്ങളും പക്ഷികളും അധിവസിക്കുന്നു. ആന സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ദ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ വിശേഷിപ്പിച്ചത്‌ ഈ വനമേഖലയെയാണ്‌.വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള നിരവധി പക്ഷികളെ ഇവിടെ കാണാം. ഇവയുടെ നാലു വ്യത്യസ്‌ത ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണത്താല്‍ ഇന്റര്‍നാഷണല്‍ ബേഡ്‌ അസോസിയേഷന്‍ ഈ മേഖലയെ പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവിടം ജൈവവൈവിദ്ധ്യം കൊണ്ട്‌ സമ്പന്നമാണ്‌. അതുകൊണ്ട്‌ മേഖലയെ ദേശീയ പാര്‍ക്കായോ വന്യജീവി സങ്കേതമായോ പ്രഖ്യാപിക്കണമെന്ന്‌ ഏഷ്യന്‍ നേച്ചര്‍ ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്‌.

ഇവിടുത്തെ വനമേഖലയെ അഞ്ചായി തിരിച്ചിട്ടുണ്ട്‌. അതിരപ്പള്ളി, വാഴിച്ചല്‍, ചാര്‍പ്പ, കൊല്ലത്തിരുമേട്‌, ഷോളയാര്‍ എന്നിവയാണവ. എല്ലാ വെള്ളച്ചാട്ടങ്ങളിലേക്കും റോഡുകളും നടപ്പാതകളും ഉണ്ട്‌. എന്നിരുന്നാലും ഇതുവഴി പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്‌. ചെറിയ വെള്ളച്ചാട്ടങ്ങളും പ്രദേശത്തെ പ്രധാന നദിയായ ചാലക്കുടി പുഴയും സന്ദര്‍ശിക്കാന്‍ മഴക്കാലമാണ്‌ അനുയോജ്യം. ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും പറ്റിയ ഇടമാണ്‌ അതിരപ്പള്ളി. വെള്ളച്ചാട്ടങ്ങളുടെ നാട്‌ ഇവിടുത്തെ കാടുകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ്‌ കോഡറുകള്‍. കാട്ടില്‍ നിന്ന്‌ തേന്‍, മെഴുക്‌, പനനൂറ്‌, ഏലയ്‌ക്ക, ഇഞ്ചി എന്നിവ ശേഖരിച്ചാണ്‌ ഇവര്‍ ഉപജീവനം നടത്തുന്നത്‌. ഇവിടേക്കുള്ള സന്ദര്‍ശനം ഈ ജനവിഭാഗത്തിന്റെ ജീവിതം അടുത്ത്‌ കാണാനുള്ള അവസരം കൂടിയാണ്‌. ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ അതിരപ്പള്ളി. വ്യത്യസ്‌തതയാണ്‌ അതിരപ്പള്ളിയുടെ മനോഹാരിതയെന്ന്‌ നിസ്സംശയം പറയാം.

ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍ വെള്ളച്ചാട്ടങ്ങളാണ്‌. അതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ ഇവിടേക്ക്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ നിയന്ത്രണങ്ങളുണ്ട്‌. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ്‌ സന്ദര്‍ശന സമയം. ട്രക്കിംഗ്‌, നദീയാത്ര, പിക്‌നിക്‌, ഷോപ്പിംഗ്‌ എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്‌. അതിരപ്പള്ളിക്ക്‌ സമീപം രണ്ട്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഡ്രീംവേള്‍ഡ്‌, സില്‍വര്‍ സ്റ്റോം എന്നിയാണവ. ആഘോഷിച്ച്‌ തിമിര്‍ക്കാനുള്ള അവസരമാണ്‌ ഈ രണ്ട്‌ പാര്‍ക്കുകളും നല്‍കുന്നത്‌. പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അതിരപ്പള്ളി നിങ്ങളെ സഹായിക്കും. മഴക്കാലത്തോ ശൈത്യകാലത്തോ ഇവിടം സന്ദര്‍ശിക്കുക. റോഡ്‌ മാര്‍ഗ്ഗം അതിരപ്പള്ളിയില്‍ എത്തുക എളുപ്പമാണ്‌. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലോ റെയില്‍വെ സ്‌റ്റേഷനിലോ ഇറങ്ങിയ ശേഷവും നിങ്ങള്‍ക്ക്‌ അതിരപ്പള്ളിയില്‍ എത്താം.

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം; മലയാളികൾ അറിയാതെ പോകരുത് കേരളത്തിലെ മാജിക് ഐലന്റ്.

കുളിക്കാനും ഉല്ലസിക്കാനും ഇനി റിസോർട്ടിൽ മുറിയെടുക്കണമെന്നില്ല. ബോട്ടിലൂടെ യാത്രചെയ്ത് വേമ്പനാട് കായലിന്റെ നടുവിലിറങ്ങിയാൽ ശുദ്ധജലത്തിൽ കുളിക്കാനും കുടുംബവുമൊത്ത് ഉല്ലസിക്കാനും ഇടമുണ്ട്. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളുമായി മാജിക് ഐലന്റ് സഞ്ചാരികളെ മാടിവിളിക്കുകയാണ്.

വേമ്പനാട്ട് കായലിൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ കൃത്യം മദ്ധ്യഭാഗത്ത് അഞ്ചുതുരുത്തിലെ മത്തായി തുരുത്തിന്റെ അടുത്താണ് മാജിക് ഐലന്റ്. ഏതാണ്ട് നാല് ഏക്കർ വിസ്തൃതിയിൽ പ്രകൃതിദത്തമായൊരിടം. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയുടെ വടക്ക് പെരുമ്പളം ദ്വീപിനടുത്താണ് സ്ഥാനം. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ വന്ന മണ്ണും എക്കലും അടിഞ്ഞ് വർഷങ്ങളായി രൂപപ്പെട്ട തുരുത്താണിത്. കുളിച്ച് കായലിന്റെ ഭംഗി ആസ്വദിക്കുന്നതിലൂടെ ഒരു പ്രത്യേക സന്തോഷമാണെന്ന് സഞ്ചാരികൾ പറയുന്നു. ബോട്ടുകളിൽ വരുന്നവർ ഗോവണി വഴി കായലിലിറങ്ങുമ്പോൾ ശിക്കാര പോലുള്ള ചെറു വള്ളങ്ങളിൽ എത്തുന്നവർക്ക് നേരെ ഇവിടെ ഇറങ്ങാം.

മാജിക് ഐലന്റിലെ തെളിവെള്ളം

പുഴയുടെയും കായലിന്റെയും സംഗമ പ്രദേശമായതിനാൽ ഇവിടെ വെള്ളം പൊതുവേ തെളിഞ്ഞതാണ്. അടിത്തട്ട് ഉറച്ചതായതിനാൽ സുരക്ഷിതവുമാണ്. വേലിയിറക്ക സമയത്ത് ദ്വീപിന്റെ അടിത്തട്ട് (മേൽ) കാണാൻ കഴിയും. ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജിലെ പ്രധാന ഇടമായ ഇവിടെ സഞ്ചാരികൾ ബർത്ത്ഡേ പോലുള്ള ആഘോഷങ്ങൾ നടത്താറുണ്ട്. മേശയും കസേരയും കേക്കുമെല്ലാം ഓപ്പറേറ്റർ ക്രമീകരിക്കും. ടൂറിസം വികസനത്തിനായി രൂപീകരിച്ച പൂത്തോട്ട ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിർദ്ദേശങ്ങളിൽ ഉൾപെട്ട പ്രദേശം ടൂർ ഓപ്പറേറ്റർമാരുടെയും സഞ്ചാരികളുടെയും ഇഷ്ടയിടമാണ്.

ക്രിസ്മസ് യാത്രയ്ക്ക് പോകാം, ആനവണ്ടിയിൽ കാടിനുള്ളിലൂടെ കിടിലൻ യാത്ര, അതും ഇത്രയും കുറഞ്ഞ ചെലവിൽ.

ഒരു യാത്ര കൂടി പോകാതെ എന്ത് ക്രിസ്മസ് ആഘോഷം അല്ലേ. യാത്ര എന്ന് തീരുമാനിച്ചാൽ അടിമുടി കൺഫ്യൂഷനായിരിക്കും, എവിടേക്ക് പോകും, എങ്ങനെ പോകും, പോക്കറ്റ് കാലിയാകാതെ യാത്ര പോകാൻ ഒക്കുമോ ഇങ്ങനെയൊക്കെയായിരിക്കും ചിന്ത. എന്നാൽ ഇങ്ങനെയുള്ള യാതൊരു ആശങ്കയും ഇല്ലാതെ ആഘോഷിച്ചൊരു യാത്ര പോയി വന്നാലോ?

പാറശാല കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. ഡിസംബർ 23 നാണ് യാത്ര പുറപ്പെടുന്നത്. തൃശൂരിലെ വാഴച്ചാലും മലക്കപ്പാറയും കണ്ടുവരുന്ന വിധത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം മറ്റ് നിരവധി സ്ഥലങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായി അറിയാം.

കേരളത്തിന്റെ നയാഗ്രയെന്ന് വിശേഷിപ്പിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് യാത്രയിലെ പ്രധാന കാഴ്ചകളിൽ ഒന്ന്. അതിരപ്പിള്ളി കാണാൻ അനുയോജ്യമായ സമയം മഴക്കാലമാണെങ്കിലും ശൈത്യകാലത്തും അതിരിപ്പിള്ളിയുടെ സൗന്ദര്യത്തിന് യാതൊരു കുറവും ഇല്ല. അതിരപ്പിള്ളിയിൽ നിന്നും നിബിഡ വനങ്ങൾക്കുള്ളിലൂടെ ഏകദേശം അഞ്ച് കിമി സഞ്ചരിച്ചാൽ 5 വാഴച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. പ്രധാന റോഡിൽ നിന്നും ഏറെ മാറിയാണ് അതിരപ്പിള്ളിയെങ്കിൽ റോഡിനോട് ഏറെക്കുറെ അടുത്താണ് വാഴച്ചാൽ. അതിരിപ്പിള്ളി പോലെ ഉഗ്രരൂപി അല്ലതാനും. ശാന്തമായാണ് വാഴച്ചാൽ ഒഴുകുന്നത്. ഇവിടുത്തെ ഭൂപ്രക‍തിയും സഞ്ചാരികളെ ആകർഷിക്കും.

മലക്കപ്പാറയാണ് പാക്കേജിലെ മറ്റൊരു പ്രധാന ഇടം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് മലക്കപ്പാറ. തേയിലത്തോട്ടങ്ങൾക്ക് നടുവിലെ മണിക്കൂറുകളോളം സഞ്ചരിച്ചാൽ പ്രകൃതിസുന്ദരമായി ഈ ഗ്രാമത്തിലെത്താം. തമിഴ് കലർന്ന മലയാളം സംസാരിക്കുന്നവരാണ് ഇവിടുത്തുകാർ. ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട ഇടമാണ് മലക്കപ്പാറ. ഇവിടെ നിന്ന് നോക്കിയാൽ തമിഴ്നാടിന്റെ വിദൂരദൃശ്യങ്ങൾ കാണാൻ സാധിക്കും. ചാർപ്പ വെള്ളച്ചാട്ടമാണ് പാക്കേജിലെ മറ്റൊരു സ്ഥലം. അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് പൂർണമായും ഇവിടുത്തെ വെള്ളം വറ്റിപ്പോകാറുണ്ട്.

പാക്കേജിൽ തുമ്പർമുഴി ഗാർഡൻ, തൂക്കുപാലം, ആനക്കയം ബ്രിഡ്ജ്, ഷോളയാർ പെൻസ്റ്റോക്ക് പാലം, ഷോളയാർ വ്യൂ പോയിന്റ്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ കൂടി സന്ദർശിക്കാം. ഈ നീണ്ടയാത്രക്ക് 1760 രൂപയാണ് ഒരാൾക്ക് വരുന്ന ചിലവ്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9895266476, 9633115545, 9446704784 എന്നീ നമ്പറുകളിൽ വിളിക്കാം.

കുറഞ്ഞ ചെലവിൽ ഒരു ട്രിപ്പ് പോയാലോ.., ഇനി സ്കൂളുകളിൽ നിന്ന് പഠനയാത്ര കെഎസ്ആർടിസിയിലും പോകാം.

ഒരു വിദ്യാർഥിപോലും പഠനയാത്രകളിൽനിന്ന് ഒഴിവായിപ്പോകരുതെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾക്കായി ‘ട്രാവൽ ടു ടെക്നോളജി’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. മിതമായ നിരക്കിൽ കുട്ടികൾക്ക് സുരക്ഷിതമായ പഠന ഉല്ലാസയാത്രകൾ ഒരുക്കുന്നതിനായി വയനാട് ജില്ലാ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്.

ബത്തേരി, കല്പറ്റ, മാനന്തവാടി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് യാത്രയൊരുക്കുന്നത്. ബസ് നിരക്ക്, ഉച്ചഭക്ഷണം, ചായ തുടങ്ങിയവയടങ്ങുന്നതാണ് പാക്കേജ്. കാണേണ്ട സ്ഥലങ്ങളും മറ്റും സ്കൂളുകളുടെ താത്പര്യപ്രകാരം നിശ്ചയിക്കും. യാത്രയ്ക്ക് വേണ്ട മറ്റ് സൗകര്യങ്ങളും സഹായങ്ങളും കെ.എസ്.ആർ.ടി.സി. നൽകും. പഠനത്തിനും ഉല്ലാസത്തിനുമൊപ്പം കെ.എസ്.ആർ.ടി.സി. യുടെ യാത്രാനുഭവം കുട്ടികൾക്ക് പകരാനും ലക്ഷ്യമിടുന്നു.

ശനിയാഴ്ച രാവിലെ ഏഴിന് പദ്ധതിയിലെ ആദ്യയാത്ര കോഴിക്കോട്ടേക്ക് നടത്തി. മാനന്തവാടി ഡിപ്പോയുടെ കീഴിൽ കബനിഗിരി നിർമല ഹൈസ്കൂളാണ് ആദ്യയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. യുമായി കൈകോർത്തത്. കോഴിക്കോട് പ്ലാനറ്റേറിയം, മ്യൂസിയം, ബീച്ച്, മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്. സ്കൂൾ കുട്ടികളായതിനാൽ പ്രവേശനഫീസ് ഇല്ലാതെ സന്ദർശിക്കാനാകും. കുട്ടികൾക്ക് തീവണ്ടി പരിചയപ്പെടാനും അവസരമൊരുക്കി. കുട്ടികളും അധ്യാപകരുമായി 49 പേരാണ് ആദ്യയാത്രയിലുണ്ടായത്.

ആകെ ദൂരം 18,755 കിലോമീറ്റര്‍, പിന്നിടുക 13 രാജ്യങ്ങള്‍, 21 ദിവസത്തെ യാത്ര; ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ചെലവെത്ര?

ട്രെയിന്‍ യാത്രയെന്നത് പലര്‍ക്കും ആവേശവും സന്തോഷവും പകരുന്നതാണ്. ഇതുവരെ കാണാത്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെന്നതും വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടാമെന്നതും ട്രെയിന്‍ യാത്രയുടെ പ്രത്യേകതയാണ്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ യാത്ര തന്നെ ഉദാഹരണം. രാജ്യത്തിനകത്തെ ട്രെയിന്‍ യാത്ര ഇങ്ങനെയാണെങ്കില്‍ 13 വ്യത്യസ്ത രാജ്യങ്ങളിലൂടെ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് എങ്ങനെയുണ്ടാകും.
അത്തരമൊരു അനുഭവമാകും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര സമ്മാനിക്കുക. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീളുന്ന ട്രെയിന്‍ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ യാത്രപ്രേമികളുടെ ഇടയില്‍ ചര്‍ച്ചാവിഷയം.

പോര്‍ച്ചുഗലിലെ ലെയ്‌ഗോസില്‍ നിന്നും സിംഗപ്പൂര്‍ വരെ നീളുന്ന ഈ യാത്രയില്‍ പിന്നിടുന്നത് ഏകദേശം 18,755 കിലോമീറ്ററാണ്. 21 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ കടന്നാണ് ട്രെയിന്‍ പോകുന്നത്. പോര്‍ച്ചുഗലിലെ ലഗോസില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, വിയറ്റ്‌നാം, തായ്ലാന്‍ഡ്, കംബോഡിയ, ലാവോസ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് സിംഗപ്പൂരില്‍ യാത്ര അവസാനിക്കുന്നത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന യാത്രയ്ക്കിടെ 11 പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനുള്ളത്.
ചെലവ് ലക്ഷത്തിനു മുകളില്‍
വലിയ മുന്നൊരുക്കത്തോടെ മാത്രമേ ഈ യാത്ര ആരംഭിക്കാനാകൂ. വ്യത്യസ്ത രാജ്യങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വീസയും മറ്റ് അനുമതികളും ആവശ്യമാണ്. ഇതെല്ലാം മുന്‍കൂര്‍ തയാറാക്കിയാല്‍ മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. ഈ ഒരൊറ്റ യാത്രയില്‍ പാരീസ്, മോസ്‌കോ, ബീജിംഗ്, ബാങ്കോക്ക് തുടങ്ങിയ ചരിത്രപ്രസിദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
21 ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് മാത്രം 1,14,333 രൂപയാണ്. മറ്റ് ചെലവുകള്‍ എല്ലാം കൂട്ടുമ്പോള്‍ ഇരട്ടിയാകും തുക. ലണ്ടനില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ട യാത്രയുടെ പഴയ റെക്കോഡ് മറികടക്കാന്‍ പോര്‍ച്ചുഗല്‍-സിംഗപ്പൂര്‍ ട്രെയിനിന് സാധിക്കുന്നു.

friends travels

ട്രംപ് ഇഫക്ടിൽ ഗൂഗിളിൽ പരതി അമേരിക്കക്കാർ; തിരയുന്നത് കാനഡിയിലേയ്ക്ക് രക്ഷപെടാനുള്ള വഴി

2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിട്ട് അധിക ദിവസമായില്ല. തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ വിജയത്തിന് പിന്നാലെ കാനഡയിലേക്ക് കുടിയേറാനുള്ള വഴികള്‍ തേടുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. യുഎസ് പൗരന്മാര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞത് ഈ രണ്ട് വാക്യങ്ങളാണ്. (how to move to canada, moving to canada) കാനഡയിലേക്ക് എങ്ങനെ മാറാം എന്നതിനെക്കുറിച്ചാണ് ആളുകളുടെ തിരച്ചില്‍.

ജനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടരല്ലേ?

ഈ തിരയലില്‍ നിന്നൊക്കെ പലരുടേയും മനസിലേക്ക് കടന്നുവരുന്ന ചോദ്യം ഇതാണ്. അമേരിക്കയിലെ ജനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടരല്ലേ? കാര്യം ശരിയാണ് ജനങ്ങള്‍ ട്രംപിന്റെ വിജയത്തില്‍ അത്രകണ്ട് സന്തുഷ്ടരല്ല. കുടിയേറ്റ നയം ശക്തിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയിലും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയില്‍ കഴിയാന്‍ നിയമപരമായി അനുമതി ഇല്ലാത്തവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. അമേരിക്കയില്‍ കൂടുതലുളള കുടിയേറ്റ ജനത ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ട്രംപിന്റെ കൂട്ടനാടുകടത്തല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് ഇന്ത്യക്കാര്‍ക്ക് തന്നെയാകും. ഇത്തരത്തില്‍ നാടുകടത്തല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ട്രംപിന്റെ വിജയം യുഎസിലെ നിലവിലുള്ള കുടിയേറ്റക്കാരേയും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ചില അമേരിക്കക്കാര്‍ക്കൊപ്പം ഇത്തരത്തിലുളള മറ്റ് പൗരന്മാരും കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുണ്ട്.

DIGITAL MARKETING
എന്തുകൊണ്ട് കാനഡ

കാനഡ യുഎസിന് സമീപമുള്ള രാജ്യമായതുകൊണ്ടാണ് ആളുകളെ സംബന്ധിച്ച് ആദ്യത്തെ മാര്‍ഗ്ഗമായി കാനഡയെ അവര്‍ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 5 ന് ഇലക്ഷന്‍ നടന്നപ്പോള്‍ത്തന്നെ അമേരിക്കയിൽ നിന്നുള്ള സേർച്ചിങ്ങുകളുടെ 400 ശതമാനവും കാനഡയിലേക്ക് എങ്ങനെ മാറാം എന്നാണ് ഗൂഗിളില്‍ തിരഞ്ഞതെന്നാണ് ഗൂഗിൾ സേർച്ച് ട്രെൻഡ് ഡാറ്റ വ്യക്തമാക്കുന്നത്. വെര്‍മോണ്ട്, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും തിരച്ചില്‍ ഉണ്ടായതെന്നാണ് ഗൂഗിള്‍ ഡേറ്റ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എക്‌സില്‍ വന്ന ഒരു കമന്റ് ഇപ്രകാരമായിരുന്നു. ‘ ഞാന്‍ കാനഡയിലേക്ക് മാറാന്‍ പോകുന്നു’ മറ്റൊരാള്‍ ജീവിതനിലവാരം ചൂണ്ടികാണിച്ചുകൊണ്ട് കാനഡയിലേക്ക് മാറാന്‍ അമേരിക്കക്കാരെ സഹായിക്കുന്ന വിവരങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി.

ജാഗ്രതയോടെ കാനഡ

അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ കുടിയേറ്റം മുന്‍കൂട്ടി കണ്ടതുകൊണ്ട് തന്നെ കനേഡിയന്‍ അതിര്‍ത്തി ജാഗ്രതയിലാണ്. ട്രംപിന്റെ കുടിയേറ്റ നയം കാനഡയിലേക്കുള്ള നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പ്രസ്ഥാവനയില്‍ പറഞ്ഞു.മാത്രമല്ല 2025ല്‍ സ്ഥിരമായ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിട്ടുമുണ്ട്. 21 ശതമാനം കുടിയേറ്റക്കാരെ വെട്ടിക്കുറയ്ക്കാനാണ് ട്രൂഡോയുടെ തീരുമാനമെന്ന് അവിടുത്തെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാനഡയിലേക്ക് മാത്രമല്ല ചെറിയ ശതമാനം ആളുകള്‍ ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിനെക്കുറിച്ചും തിരഞ്ഞിട്ടുണ്ട്.

വിമാനയാത്രയോട് പേടിയോ? ആശങ്ക വേണ്ട, പരിഹാരവുമായി എയർപോർട്ടിൽ ‘ലാമകൾ’ ഉണ്ട്

വിമാനയാത്രകൾ ചെയ്യാൻ കടുത്ത ആശങ്കയുള്ള നിരവധി പേർ നമുക്കിടയിലുണ്ട്. ഇതിന് പുറമെ യാത്രകൾ പുറപ്പെടുമ്പോൾ മോശം മാനസികാവസ്ഥയുള്ള യാത്രക്കാരും കുറവല്ല. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ പോർട്ട്‌ലാൻഡ് എയർപോർട്ട് അധികൃതർ.

എയർപോർട്ടിൽ എത്തുന്ന യാത്രക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മൃഗങ്ങളെ ഉപയോഗിച്ചുള്ള തെറാപ്പിയാണ് എയർപോർട്ട് അധികൃതർ ഒരുക്കുന്നത്. എയർപോർട്ടിൽ സജ്ജീകരിച്ചിരിക്കുന്ന വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചിലവഴിച്ച് യാത്രകളിലെ ആശങ്കകൾ പരിഹരിക്കാനാവും. പ്രത്യേക പരിശീലനും ലഭിച്ച നായ്ക്കൾക്കും അൽപാക്കകൾക്കുമൊപ്പമുള്ള ലാമകളാണ് ഇപ്പോൾ പോർട്ട്‌ലാൻഡ് എയർപോർട്ടിൽ ശ്രദ്ധേയരാവുന്നത്.

വാഷിംഗ്ടണിലെ റിച്ച്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന Mtn Peaks Therapy Llamas & Alpacas എന്ന നോൺപ്രോഫിറ്റിങ് സംരഭമാണ് പദ്ധതിക്ക് പിന്നിലുള്ളത്. ‘ഐ ലവ് പിഡിഎക്‌സ്’ എന്ന് എഴുതിയ തൂവല കഴുത്തിൽ കെട്ടിയ ലാമകളെ യാത്രകാർക്ക് ഓമനിക്കാനും കെട്ടിപിടിക്കാനും അവസരമുണ്ട്. ഇവർക്കൊപ്പം ഫോട്ടോകൾ എടുത്തും ആശങ്കകൾ കുറയ്ക്കാൻ സാധിക്കും.

വിമാനയാത്രകൾ ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ഉത്കണ്ഠകളും ആശങ്കകളും ഇതിലൂടെ കുറയ്ക്കാമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ ലാറി ഗ്രിഗറിയും ഷാനൻ ജോയിയും വിലയിരുത്തുന്നത്. പദ്ധതികൾക്ക് ആവശ്യമായ വളർത്തുമൃഗങ്ങളെ എയർപോർട്ടിൽ എത്തിക്കുന്നത് ഈ അമ്മയും മകളുമാണ്.

വിമാനത്താവളത്തിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നാണ് എയർപോർട്ട് വക്താവ് അലിസൺ ഫെറെ പറയുന്നത്. പദ്ധതി വിജയമാണെന്ന് യാത്രക്കാരുടെ മുഖങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുമെന്ന് അലിസൺ പറഞ്ഞു.

മൃഗങ്ങളെ ഇത്തരം തെറാപ്പികൾക്ക് ഉപയോഗിക്കുന്ന ആദ്യത്തെ എയർപോർട്ട് പക്ഷെ പോർട്ട്‌ലാൻഡ് അല്ല എന്നതാണ് സത്യം. സാൻ ഫ്രാൻസിസ്‌കോ ഇന്റർനാഷണൽ എയർപോർട്ടിലെ ‘വാഗ് ബ്രിഗേഡ്’ ലെ 14 വയസ്സുള്ള ഡ്യൂക്ക് പൂച്ചയാണ് ഇത്തരത്തിൽ യാത്രക്കാർക്ക് ആശ്വാസം നൽകുന്ന മൃഗങ്ങളിൽ പ്രമുഖൻ. പൈലറ്റിന്റെ തൊപ്പിയും ഷർട്ടിന്റെ കോളറും ധരിച്ച് എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന ഡ്യൂക്ക് പൂച്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാത്രി സഫാരികൾ ഇഷ്ടമുള്ളവരാണോ? എങ്കിൽ നിങ്ങൾ ഇന്ത്യയിലെ ഈ നാഷണൽ പാർക്കുകളെ പറ്റി അറി‍ഞ്ഞിരിക്കണം

പ്രകൃതി സ്നേഹിക്കളുടെ പ്രധാന ലക്ഷ്യ സ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് നാഷണൽ പാർക്കുകൾ. ഇത്തരം നാഷണൽ പാർക്കുകളിൽ മിക്കയിടത്തും കാടിനെ അടുത്ത് അറിയാനും മൃ​ഗങ്ങളെ നേരിൽ കാണാനുള്ള അവസരം പലപ്പോഴും പകലായിരിക്കും. എന്നാൽ ചില നാഷണൽ പാർക്കുകളിൽ രാത്രി സഫാരികൾ ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നൈറ്റ് പട്രോളിംഗ് നടത്താറുമുണ്ട്. പകൽ മറഞ്ഞിരിക്കുന്ന പല മൃ​ഗങ്ങളെയും രാത്രി സഫാരിയിൽ കാണാൻ സാധിക്കും. അതത് സംസ്ഥാനങ്ങളുടെ വനം വകുപ്പിൻ്റെ കീഴിലുള്ള വൈൽഡ് ലൈഫ് സഫാരി റിസർവേഷൻ പോർട്ടലിലൂടെയാണ് സഫാരികൾ ബുക്ക് ചെയേണ്ടത്. ഇന്ത്യയിൽ രാത്രികാല സഫാരികൾ അനുഭവിക്കാൻ കഴിയുന്ന മികച്ച വന്യജീവി സങ്കേതങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

ആഗോളതലത്തിൽ റോയൽ ബംഗാൾ കടുവകളുടെയും പുള്ളിമാനുകളുടെയും സാന്ദ്രതയ്ക്ക് പേരുകേട്ട ദേശീയോദ്യാനമാണ് മധ്യപ്രദേശിലെ ബാന്ധവ്ഗഡ് നാഷണൽ പാർക്ക്. വൈകിട്ട് 6:30 PM മുതൽ 9:30 PM വരെയാണ് ഇവിടെ സഫാരികൾ അനുവദിക്കുക. റോയൽ ബംഗാൾ കടുവകളുടെ കൂട്ടങ്ങളെയും ഒരിക്കൽ വംശനാശത്തിൻ്റെ വക്കിലെത്തിയ ബരാസിംഗകളെ വരെ സന്ദർശകർക്ക് കാണാൻ ഇവിടെ അവസരമുണ്ട്.

രാത്രി സഫാരികൾ ഔദ്യോഗികമായി അനുവദിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില പാർക്കുകളിൽ ഒന്നാണ് സത്പുര നാഷണൽ പാർക്ക്. സെഹ്‌റ, ജമനിദേവ്, പർസപാനി എന്നീ ബഫർ സോണുകളിലാണ് നൈറ്റ് സഫാരി അനുവദിക്കുന്നത്. സന്ദർശകർക്ക് പുള്ളിപ്പുലികളെയും കരടികളെയും വിവിധ രാത്രികാല മൃഗങ്ങളെയും കാണാൻ അവസരമുണ്ട്.

കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

പ്രശസ്ത കടുവ സങ്കേതമായ കൻഹ നാഷണൽ പാർക്കിലെ മുക്കി ബഫർ സോണിൽ നൈറ്റ് സഫാരികൾ അനുവദിക്കും. സിവെറ്റുകൾ, മുള്ളൻപന്നികൾ, ചിലപ്പോൾ പുള്ളിപ്പുലികൾ എന്നിവയെ കാണാൻ അവസരവും ലഭിക്കും. ഇവിടെ സഫാരി 7:30 PM മുതൽ 10:30 PM വരെയാണ് പ്രവർത്തിക്കുക.

പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്

പെഞ്ച് നാഷണൽ പാർക്ക് ഒരു ബഫർ സോൺ മേഖലയാണ്. ഇന്ത്യൻ ചെന്നായ, ഹൈനകൾ, വിവിധ രാത്രികാല പക്ഷികൾ തുടങ്ങിയ ഇനങ്ങളെ കാണാനുള്ള മികച്ച അവസരമാണ് ഈ സഫാരി.

ഇത് ചരിത്രം, മരുഭൂമിയില്‍ പെയ്തത് മഴയല്ല ‘മഞ്ഞ്’!

മരുഭൂമിയില്‍ മഴ പെയ്യുക എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് അതുക്കും മേലെയാണ്. ചരിത്രത്തിലാദ്യമായി അറേബ്യന്‍ മരുഭൂമിയില്‍ മഞ്ഞ് വീണിരിക്കുകയാണ്. മഞ്ഞ് മാത്രമല്ല വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും, കൊടുംകാറ്റും ഒക്കെ ഉണ്ടാകുമത്രേ. ഈ മഞ്ഞുവീഴ്ചയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുത കാഴ്ചയാണ്. അവര്‍ തണുത്ത കാറ്റിന്റെയും വെള്ളപുതച്ച അന്തരീക്ഷത്തിന്റെയും കുളിര്‍മ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ കുറച്ചുദിവസങ്ങളായി കനത്ത മഴയും അസാധാരണമായ കാലാവസ്ഥയുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മഞ്ഞ് വീഴ്ച ഉണ്ടായത് അല്‍-ജൗഫ് മേഖലയിലാണ്. കനത്ത മഴ മഞ്ഞ് മാത്രമല്ല അതിനെതുടര്‍ന്ന് വെള്ളച്ചാട്ടവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആളുകളാണ് മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചുകൊണ്ട് തങ്ങളുടെ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തത്. ‘

 ഇത് ആശ്ചര്യത്തിന്റെ ലോകം, വരണ്ട ഭൂപ്രകൃതി ശീതകാല വിസ്മയ ഭൂമിയായി മാറി ,കനത്ത മഴയ്ക്ക് മുന്‍പുണ്ടായ അഭൂതപൂര്‍വ്വമായ മഞ്ഞുവീഴ്ചയാണെന്നും ഫോട്ടോ പങ്കുവച്ചുകൊണ്ട് ഒരു എക്‌സ് ഉപഭോക്താവ് എഴുതി. ഇത്തരത്തിലുളള അസാധാരണമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ സാധാരണ ഗതിയില്‍ സൗദി അറേബ്യയില്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്‌ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്തുകൊണ്ടാണ് സൗദിയില്‍ മഞ്ഞ് പെയ്തത്

അറബിക്കടലില്‍നിന്ന് ഒമാനിലേക്ക് പടരുന്ന ന്യൂനമര്‍ദ്ദമാണ് അസാധാരണമായി മഞ്ഞ് വീഴ്ച ഉണ്ടാവാന്‍ കാരണമെന്നാണ് യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ടിലുളളത്. ആഗോളമായ കാലവസ്ഥാ വ്യതിയാനങ്ങളും മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവുമൊക്കെയാണ് മരുഭൂമിയിലെ മഞ്ഞ് വീഴ്ച പോലെ അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.സൗദി അറേബ്യയയില്‍ ഇത് അപൂര്‍വ്വമാണെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹാറ മരുഭൂമിയിലെ ഒരു നഗരത്തിലും മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.

Verified by MonsterInsights