ഡിജിറ്റല്‍ രൂപയും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസും (യുപിഐ) തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വിശദീകരിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്തദാസ്. പരീക്ഷണാടിസ്ഥാനത്തിൽ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പുറത്തിറക്കിയ ശേഷമാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ആർബിഐ ഗവര്‍ണര്‍ വിശദീകരിച്ചത്.
റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നിന് അവതരിപ്പിച്ചിരുന്നു. രണ്ടു ഘട്ടങ്ങളിലായി എട്ടു ബാങ്കുകള്‍ വഴിയാണ് ഇത് അവതരിപ്പിച്ചത്. ആര്‍ബിഐയുടെ വായ്പാനയ പ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് ശക്തികാന്തദാസ് വിശദീകരിക്കുകയും ചെയ്തു.
ബാങ്കിന് റോളില്ല
യുപിഐ ഇടപാടുകള്‍ ബാങ്ക് വഴിയാണ് നടക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയുടെ കാര്യത്തില്‍ ബാങ്കിന് റോളില്ല. ഇവിടെ ഒരു വാലറ്റിൽ നിന്ന് മറ്റൊരു വാലറ്റിലേയ്ക്കാണ് പണം പോകുന്നത്.
‘ഏത് യുപിഐ ഇടപാടിലും ബാങ്കിന്റെ മധ്യസ്ഥത ഉണ്ട്. എന്നാല്‍ സിബിഡിസിയില്‍, പേപ്പര്‍ കറന്‍സി ഉപഭോക്താക്കള്‍ ബാങ്കില്‍ പോയി കറന്‍സി എടുത്ത് അവരുടെ പേഴ്‌സില്‍ സൂക്ഷിക്കുന്നതുപോലെ, ഇവിടെയും ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ കറന്‍സി എടുത്ത് സൂക്ഷിക്കാം. ബാങ്കിന്റെ മധ്യസ്ഥതയില്ലാതെ ഇത് ഒരാളുടെ വാലറ്റില്‍ നിന്ന് മറ്റൊരാളുടെ വാലറ്റിലേക്ക് കൈമാറാം ”-ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
‘യുപിഐ എന്നത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കുള്ള പണത്തിന്റെ മാറ്റമാണ്, ഡിജിറ്റല്‍ രൂപ അങ്ങനെ അല്ല. ഇവിടെ പണത്തിന് സമാനമായി രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തമ്മില്‍ നേരിട്ട് ഡിജിറ്റൽ റുപ്പീ ഇടപാട് നടത്താന്‍ കഴിയുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. യുപിഐയില്‍, ഇത് സാധ്യമല്ല. കാരണം യുപിഐയില്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ മാത്രമാണ് ഇടപാടുകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി ഒരു വാലറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് മാറും, അതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടാകില്ല. ഫിസിക്കല്‍ കറന്‍സിയുടെ കാര്യത്തിലെന്നപോലെ, ഡിജിറ്റല്‍ രൂപയുടെ ഇടപാട് സംബന്ധിച്ചും ബാങ്കില്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആര്‍ക്കൊക്കെ പണം കൈമാറിയെന്ന് മൂന്നാമതൊരാള്‍ക്ക് കണ്ടെത്താന്‍ കഴിയില്ലെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
പണത്തിന് സമാനമായി രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ അല്ലെങ്കില്‍ ബിസിനസുകള്‍ക്കിടയില്‍ നേരിട്ട് പണമിടപാട് നടത്താന്‍ സിബിഡിസിക്ക് കഴിയുമെന്ന് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. യുപിഐയില്‍, രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ മാത്രമാണ് ഇടപാടുകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിബിഡിസിക്ക് പാന്‍ കാര്‍ഡ് ആവശ്യമാണോ?
നിലവില്‍, ഒരു നിശ്ചിത പരിധിക്ക് മുകളില്‍ ഇടപാട് നടത്തുന്ന ഒരാള്‍ തന്റെ പാന്‍ കാര്‍ഡ് സമര്‍പ്പിക്കണം. പണത്തിന്റെ അനധികൃത കൈമാറ്റം തടയുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമാണിത്. പുതുതായി പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിക്കും ഇതേ നിയമങ്ങള്‍ ബാധകമാണെന്ന് ദാസ് പറഞ്ഞു.
”ആദായനികുതി വകുപ്പിന് പണമിടപാടിൽ ചില പരിധികളുണ്ട്, ഒരു പരിധിക്കപ്പുറം ഇടപാടുകള്‍ നടത്തുന്നവര്‍ പാന്‍ നമ്പര്‍ നല്‍കണം. രണ്ടും കറന്‍സികളായതിനാല്‍ സിബിഡിസിയുടെ കാര്യത്തിലും ഇതേ നിയമങ്ങള്‍ ബാധകമാണ്”-ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ബിഐ നിയമത്തിലെ ഭേദഗതികള്‍
ആര്‍ബിഐ ആക്ടിന് കീഴില്‍ ഡിജിറ്റല്‍ കറന്‍സി സംയോജിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ സെന്‍ട്രല്‍ ബാങ്ക് വരുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘സിബിഡിസിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയമത്തിലെ ഭേദഗതി പറയുന്നത് ഡിജിറ്റല്‍ കറന്‍സിയും കറന്‍സിയില്‍ ഉള്‍പ്പെടും എന്നാണ്. പേപ്പര്‍ കറന്‍സിയും ഡിജിറ്റല്‍ കറന്‍സിയും തമ്മില്‍ വ്യത്യാസമില്ല” -ഗവര്‍ണര്‍ വിശദീകരിച്ചു.
1934ലെ ആര്‍ബിഐ നിയമം അനുസരിച്ച്, നോട്ടുകള്‍ പുറത്തിറക്കാനുള്ള ഏക അവകാശം റിസര്‍വ് ബാങ്കിനാണെന്നും, ഇപ്പോള്‍ കറന്‍സി ഡിജിറ്റല്‍ രൂപത്തിലും ഉള്‍പ്പെടുത്താന്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിച്ച സിബിഡിസിയെക്കുറിച്ചുള്ള കണ്‍സെപ്റ്റ് നോട്ടില്‍ പറഞ്ഞിരുന്നു.
‘അതിനാല്‍, ഈ മാതൃകയില്‍, ടോക്കണ്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ (ടിഎസ്പി) എന്ന് വിളിക്കപ്പെടുന്ന അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ ടോക്കണുകള്‍ നല്‍കും, അവര്‍ ചില്ലറ ഇടപാടുകാരായ ഉപയോക്താക്കള്‍ക്ക് ഇത് വിതരണം ചെയ്യും,” കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.