തക്കാളി വില 100 ഉം 160 ഉം കടന്ന് കുതിക്കുമ്പോൾ തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ചൊവ്വാഴ്ച മുതൽ ചെന്നൈ നഗരത്തിലാകെയുള്ള 82 പൊതുവിതരണ കേന്ദ്രങ്ങളിലും കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി വിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തിൽ വിതരണം ചെയ്യുകയെന്നും മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. എല്ലാ വർഷവും ഒരു പ്രത്യേക സീസണുകളിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തുന്നതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിവരിച്ചു.

