കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചു; 8000 സ്ഥിര അധ്യാപക ഒഴിവുകൾ റദ്ദാക്കി ആസാം സര്‍ക്കാര്‍

സര്‍വ്വ ശിക്ഷാ അഭിയാൻ (SSA) പദ്ധതിയ്ക്ക് കീഴില്‍ നിരവധി കരാര്‍ അധ്യാപകര്‍ ജോലി ചെയ്യുന്നതിനാല്‍ സ്ഥിര അധ്യാപകരുടെ 8,000 ഒഴിവുകൾ റദ്ദാക്കുന്നതായി ആസാം സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകള്‍ക്ക് എതിരായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ആരോപിച്ചു.

എല്‍പി, യുപി സ്‌കൂളുകളില്‍ എസ്എസ്എയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന 11,206 കരാര്‍ അധ്യാപകര്‍ക്ക് 60 വയസ്സ് വരെയുള്ള സേവന കാലാവധിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് നടപടിയെ ന്യായീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞത്. 2020 ലായിരുന്നു ഈ വാഗ്ദാനം. ഒഴിവുകൾ മരവിപ്പിച്ചെങ്കിലും, ഭാവിയില്‍ ഒഴിവുകൾ വര്‍ധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യാനുസരണം തസ്തികകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, നടപടി ദീര്‍ഘ വീക്ഷണമില്ലാത്തതാണെന്നും പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരാണെന്നും ആസാം ജതിയ പരിഷത്ത് പ്രസിഡന്റ് ലുറിന്‍ജ്യോതി ഗൊഗോയ് പറഞ്ഞു. പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകള്‍ക്കെതിരായ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന് പകരം ആയിരക്കണക്കിന് അവസരങ്ങളാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്ന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സംഘടനാ ജനറല്‍ സെക്രട്ടറി അമിനുല്‍ ഇസ്ലാം പറഞ്ഞു. ‘NEP അനുസരിച്ച് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയമനം ആവശ്യമാണെന്നും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാമിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകളെ ഇല്ലാതാക്കാനുള്ള പദ്ധതിയാണെന്നും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (AASU) ജനറല്‍ സെക്രട്ടറി സങ്കര്‍ജ്യോതി ബറുവ പറഞ്ഞു. ‘ഇത് അസമീസ്, ബോഡോ, മറ്റ് പ്രാദേശിക ഭാഷകള്‍ എന്നിവ പഠിപ്പിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും ഇല്ലാതാക്കും. അഞ്ഞൂറോളം അസമീസ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം” ബറുവ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ വിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച അടിയന്തര പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ബിജോയ് ചൗധരി ആസമിലെ അക്കൗണ്ടന്റ് ജനറലിന് കത്തെഴുതി സ്ഥിര നിയമന അധ്യാപകരുടെ തസ്തികകള്‍ റദ്ദ് ചെയ്യാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. ആകെയുള്ള 8000 ഒഴിവുകളിൽ 4,285 എണ്ണം എല്‍.പി സ്‌കൂളുകളിലും ബാക്കി 3,715 എണ്ണം യു.പി സ്‌കൂളിലുമാണെന്നും കത്തില്‍ പറയുന്നു.

Verified by MonsterInsights