സാധാരണക്കാരായ ലക്ഷങ്ങളുടെ ആശ്രയമായ സാമൂഹികസുരക്ഷാ പെൻഷൻ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ഈമാസംകൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും. ഇത് കൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം. സാമ്പത്തികസ്ഥിതി ഗുരുതരമായി തുടരുമ്പോൾ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്നം.
ഈ സാമ്പത്തികവർഷംമുതൽ എല്ലാമാസവും പെൻഷൻ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ തിരഞ്ഞെടുപ്പിനുമുമ്പ് ഒരു ഗഡുവായ 1600രൂപനൽകി. എന്നാലിത് കഴിഞ്ഞവർഷം നവംബറിൽ കുടിശ്ശികയായിരുന്നു. ഈ മാസവും അടുത്ത ആഴ്ചയോടെ ഒരു ഗഡു നൽകാൻ ധനവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. അത് ഡിസംബറിൽ നൽകേണ്ടതായിരുന്നു.
![](https://20-20journals.in/wp-content/uploads/2024/05/Modern-Business-Instagram-Post-1-1024x1024.png)
ക്ഷേമപെൻഷൻ നൽകുന്നതിന് രൂപവത്കരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്താണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. കമ്പനിയുടെ കൈയിൽ മിച്ചമുണ്ടായിരുന്ന പണം ഒരു ഗഡുകൂടി നൽകാൻ തികയുമായിരുന്നു.
എന്നാൽ, സാമ്പത്തികവർഷാവസാനം ട്രഷറിയിൽ പണമില്ലാതെ വന്നപ്പോൾ ഈ പണം അവിടേക്കുമാറ്റി. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലാണ്. ഈ പണം തിരിച്ചെടുക്കാനാവില്ല. മറ്റേതെങ്കിലും സ്രോതസ്സിൽനിന്ന് വരുമാനം എത്തിയാലേ ഈ പണം കമ്പനിക്ക് തിരിച്ചുകിട്ടൂ. എന്നിട്ടുവേണം ഈ മാസം പെൻഷൻ നൽകാൻ.