മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി

മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138.85 അടിയിൽ തന്നെ തുടരുന്നു. 825 ഘന അടി വെള്ളമാണ് സ്പിൽവേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനാൽ ഒന്നര അടിയോളം പെരിയാറിൽ ജലനിരപ്പുരയരുകയും ചെയ്തു. അതേസമയം മുല്ലപ്പെരിയാർ തുറന്നതിന് ശേഷവും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് 9 മണിയോടെ മൂന്നാമത്തെ ഷട്ടറുകളും ഉയർത്തുകയായിരുന്നു. സെക്കന്റിൽ 23000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. എന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.

മുല്ലപ്പെരിയാറിലേക്കുള്ള ഇൻഫ്ളോ കുറയുന്നില്ല എന്നതാണ് ജലനിരപ്പ് കുറയാത്തതിന് കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകാൻ ശ്രമിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇനിയും ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കണം. അങ്ങനെ ഒഴുക്കിയാലും അതൊരിക്കലും പെരിയാറിനെയോ ഇടുക്കി അണക്കെട്ടിനെയോ ബാധിക്കില്ല.

നിലവിൽ ആശങ്കയ്ക്കിടയാക്കുന്ന ഘടകങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ റെഡ് അലർട്ടല്ല ഓറഞ്ച് അലർട്ടാണ്. ഇടുക്കി അണക്കെട്ടിലും ആശങ്കയ്ക്ക് വകയില്ല. വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 5000 ഘന അടി ജലം തുറന്നുവിട്ടാൽ പോലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരമാവധി ഒഴുക്കാൻ കഴിയുന്നതിലും കുറവ് ജലം മാത്രമാണ് നിലവിൽ പെരിയാറിലൂടെ ഒഴുകുന്നത്.

valam depo

സൗഹൃദപരമായ സമീപനമാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ ഞായറാഴ്ചയ്ക്ക് മുമ്പ് 138 അടിയിലെത്തിക്കണം എന്നാണ് സുപ്രീം കോടതി നിർദേശം. അത് പാലിക്കേണ്ട കടമ തമിഴ്നാട് സർക്കാരിനാണ്. അത് അവർ പാലിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights