നിയമങ്ങൾ കടുപ്പിക്കാൻ കാനഡ; സ്റ്റഡി പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കും; വിദ്യാർത്ഥികൾക്ക് തിരിച്ചടി

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് വെട്ടിക്കുറയ്ക്കാൻ നീക്കവുമായി കനേഡിയൻ സർക്കാർ. 35 ശതമാനം വെട്ടിക്കുറക്കാനാണ് തീരുമാനം, 2025ൽ 10 ശതമാനം കൂടി കുറച്ചേക്കും. രാജ്യത്തെ താത്ക്കാലിക താമസക്കാരെ കുറയ്ക്കുന്നതിനോടൊപ്പം വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തിയേക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനേഡിയൻ സർക്കാരിന്റെ തീരുമാനത്തോടെ ഇന്ത്യക്കാരുൾപ്പെടെയുള്ളവർ ആശങ്കയിലാണ്

കുടിയേറ്റം രാജ്യത്തെ സമ്പദവ്യവസ്ഥയ്ക്ക് കാര്യമായ ​ഗുണം ചെയ്യുന്നുണ്ടെങ്കിലും ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നവരും ഏറെയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

5,09,390 പേർക്കാണ് 2023ൽ കനേഡിയൻ സർക്കാർ ഇൻ്റർനാഷണൽ സ്റ്റഡി പേർമിറ്റ് നൽകിയത്. 2024ൽ ഇതുവരെയുള്ള കണക്ക് പ്രകാരം ഇത് 1,75,920 ആണ്. 2025ൽ 4,37,000 പെർമിറ്റുകളിലേക്ക് ക്രമീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ വിദേശികൾക്ക് പങ്കാളികളെ കൊണ്ടുവരാനുള്ള നിയമമുണ്ട്. പുതിയ മാറ്റങ്ങൾ വരുന്നതോടെ ഇതിലും വ്യത്യാസമുണ്ടാകും.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യമാണ് കാനഡ. കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 13.35ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോയത്. ഇതിൽ 4.27 ലക്ഷം വിദ്യാർത്ഥികളും കാനഡയിലാണ്.

Verified by MonsterInsights