പ്ലസ് ടു വിദ്യാർഥിയെ കളിക്കളത്തിൽനിന്ന് പിടച്ചുകൊണ്ടുപോയി പരീക്ഷ എഴുതിച്ച് പ്രിൻസിപ്പാൾ

തിരുവനന്തപുരം: പരീക്ഷ എഴുതാതെ കളിക്കളത്തിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിയെ സ്വന്തം കാറിലെത്തി പ്രൻസിപ്പാൾ പിടിച്ചുകൊണ്ടുപോയി പരീക്ഷാ ഹാളിലെത്തിച്ചു. നെയ്യാറ്റിന്‍കര വിദ്യാധിരാജ വിദ്യാനിലയം സ്കൂളിലാണ് സംഭവം. പ്രിന്‍സിപ്പല്‍ ഋഷികേശനാണ് പരീക്ഷ എഴുതാതെ മുങ്ങിയ വിദ്യാർഥിയെ കളിക്കളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത്. ഇരുമ്ബില്‍ സ്വദേശിയായ പ്ലസ് ടു സയൻസ് വിദ്യാര്‍ത്ഥിയാണ് ബയോളജി പരീക്ഷ എഴുതാതെ മുങ്ങിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാവിലെ 10.30നാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ 9.30 ആയപ്പോൾ കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ വിദ്യാർഥി സ്കൂളിൽ എത്തിയിട്ടില്ലെന്ന് അധ്യാപകർ മനസിലാക്കി. ഇക്കാര്യം പ്രിൻസിപ്പാളിനെ അറിയിച്ചു

വിദ്യാർഥിയുടെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പ്രിൻസിപ്പാൾ കാറുമായി വിദ്യാർഥിയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. വീട്ടിലെത്തി അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ ജോലിക്ക് പോയെന്ന് മനസിലായി.

അയല്‍വാസികളാണ് കുട്ടി കളിക്കാന്‍ പോയതാകുമെന്ന സംശയം പ്രിൻസിപ്പാളിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് വീടിന് സമീപത്തെ മൈതനാത്തു കളിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയെ കണ്ടെത്തിയത്. കളിച്ചുകൊണ്ടു നിന്ന വേഷത്തില്‍ തന്നെ കുട്ടിയെ കാറിൽ കയറ്റി, സമീപത്തെ കടയിൽനിന്ന് പേനയും വാങ്ങി നല്‍കി സ്കൂളിലേക്ക് കൊണ്ടുപോയി.

കൃത്യം 10.30 ആകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്നെ പ്രിൻസിപ്പാൾ വിദ്യാർഥിയെയുംകൊണ്ട് ഹാളിലെത്തിച്ച് പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ആയതിനാല്‍ പരീക്ഷ കാണില്ലെന്ന് വിചാരിച്ച്‌ കളിക്കാന്‍ പോയെന്നാണ് വിദ്യാര്‍ത്ഥി പ്രിൻസിപ്പാളിനോട് പറഞ്ഞത്.

Verified by MonsterInsights