പൊൻമുടി പേര് മാറുന്നു: ഇനി ശങ്കിലി

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പൊൻമുടി.  കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന പൊൻമുടിയുടെ പ്രധാന പ്രത്യേകത വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞുമുള്ള കാലാവസ്ഥയായിരിക്കും എന്നുള്ളതാണ്. പുതിയ വാർത്തകൾ അനുസരിച്ച് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പുതിയൊരു വന്യജീവി സങ്കേതം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.  വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയുടെ പേരിൽ സങ്കേതം രൂപീകരിക്കാനായിരുന്നു വനം വകുപ്പ് നേരത്തെ ശുപാർശ നൽകിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. പൊൻമുടിയുടെ പേരുമാറ്റി ശങ്കിലി എന്നാക്കി വന്യജീവി സങ്കേതം രൂപീകരിക്കാ‍നാണ് ഇപ്പോഴത്തെ നീക്കമെന്നാണ് സൂചനകൾ. 

വന്യജീവി സങ്കേതം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വനം–വന്യജീവി ബോർഡ് യോഗം പേരുമാറ്റത്തെ‍ക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചനകൾ. പുതിയ വന്യജീവി സങ്കേതം കൂടി എത്തുന്നതോടെ കേരളത്തിലെ ആകെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം 24 ആകും.  തിരുവനന്തപുരം ജില്ലയിൽ നിലവിൽ രണ്ട് വന്യജീവി സങ്കേതങ്ങളാണുള്ളത്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങ‍ളാണ് ഇവ. വന്യജീവി സങ്കേതം രൂപീകരിക്കുന്നതു സംബന്ധിച്ച്  വനം–വന്യജീവി ബോർഡ് അനുമതി നൽകിയാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കാനാണ് നീക്കം.  വിജ്ഞാപനം വരുന്നതോടെ ഈ പരിധിയിലുള്ള വന‍ഭൂമി സംരക്ഷിത ഭൂമിയായി മാറും. 

തിരുവനന്തപുരം ഡിഎഫ്ഒയുടെ കീഴിലാണ് പുതിയ വന്യജീവി കേന്ദ്രം പ്രവർത്തിക്കുക. ഇതിനു കേന്ദ്ര ഫണ്ടും ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കൊല്ലം ജില്ലയിലെ പുനലൂർ എന്നീ താലൂക്കുകളിലെ ജനവാസമേഖലകൾ ഉൾപ്പെടാത്ത പ്രദേശങ്ങളാണ് പുതിയ വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ ഉൾപ്പെടുക. അതേസമയം ബഫർസോണിൻ്റെ പരിധിയിൽ ജനവാസമേഖല വരുന്നുമില്ല.

Verified by MonsterInsights