തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 10-ന് തുറക്കും

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേ.
 തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 10-ന് തുറക്കാൻ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. കൃഷി മന്ത്രി ഓൺലൈനിലാണ് യോഗത്തിൽ പങ്കെടുത്തത്. വേമ്പനാട് കായൽ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ മന്ത്രി പ്രത്യേകം നിർദേശിച്ചു. 

കഴിഞ്ഞ വർഷം മന്ത്രിയുടെയും അന്നത്തെ ജില്ല കളക്ടറുടേയും കൃത്യമായ ഇടപെടലിനെ തുടർന്ന് നേരത്തെ നെല്ല് വിതച്ചിരുന്നു. ഇതേതുടർന്നാണ് ഇക്കുറി ഭൂരിഭാഗം കൊയ്ത്തും പൂർത്തിയാക്കി ഏപ്രിലിൽ ബണ്ട് തുറക്കാനായതെന്ന് ജില്ല കളക്ടർ ഹരിത വി.കുമാർ പറഞ്ഞു. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രിൽ 10-നകം പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

വേലിയേറ്റം മൂലം ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം സസൂക്ഷ്മം നിരീക്ഷിച്ച് ഉപ്പുവെളളം കയറുന്നില്ലായെന്ന് മെക്കാനിക്കൽ വിഭാഗം എക്‌സിക്ക്യൂട്ടീവ് എഞ്ചിനിയർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.  ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പു വരുത്തണം. ആയതിനായി മത്സ്യത്തൊഴിലാളികൾക്ക് നേരത്തെ നിർദ്ദേശം നൽകും.

ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത്  പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലായെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
യോഗത്തിൽ തോമസ് കെ. തോമസ് എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ആലപ്പുഴ- കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Verified by MonsterInsights