തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെർമിനൽ പ്രവേശന കവാടങ്ങളിൽ തടസമില്ലാത്ത യാത്രാനുഭവവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 2ഡി ബാർകോഡ് റീഡറുകൾ സ്ഥാപിച്ചു. ടെർമിനൽ എൻട്രി ഗേറ്റുകളിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഫ്ലൈറ്റ് ടിക്കറ്റുകൾ നേരിട്ട് പരിശോധിക്കുന്നതിനു പകരം ടിക്കറ്റിലെ ബാർകോഡുകൾ സ്കാൻ ചെയ്ത് യാത്രക്കാരെ പ്രവേശിപ്പിക്കും. ഇതിലൂടെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാർക്ക് സമയം ലഭിക്കാനും കഴിയും.
വ്യാജമോ റദ്ദാക്കിയതോ ആയ ഫ്ലൈറ്റ് ടിക്കറ്റുകൾ ഉപയോഗിച്ച് ടെർമിനലിലേക്ക് പ്രവേശിക്കുന്നത് 2D ബാർകോഡ് സ്കാനർ തടയുന്നു അങ്ങനെ സുരക്ഷ വർദ്ധിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയർന്ന നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കാനുള്ള ഇ ഗേറ്റ് ഉൾപ്പടെയുള്ള മറ്റു നടപടികൾ വിമാനത്താവളത്തിൽ പുരോഗമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് വെബ് ചെക്ക്-ഇൻ ഫീച്ചർ ഉപയോഗിക്കുന്ന യാത്രക്കാർക്ക് വേഗത്തിൽ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാനാകും.
