വീട്ടുകാർ അറിയാതെ 40 കഷണം ച്യൂയിങം വിഴുങ്ങിയ അഞ്ചുവയസുകാരൻ ആശുപത്രിയിൽ

വീട്ടുകാർ അറിയാതെ 40 കഷണം ച്യൂയിങം വിഴുങ്ങിയ അഞ്ചുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരക്കയിലെ ഒഹിയോയിലാണ് സംഭവം. ച്യൂയിങം വിഴുങ്ങി അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ വയറ്റിൽനിന്ന് വിദഗ്ദ ചികിത്സയിലൂടെ ച്യൂയിങം നീക്കം ചെയ്തിട്ടുണ്ട്. ഏകദേശം നാൽപ്പതോളം ച്യൂയിങമാണ് കുട്ടിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത്.

ഇതുസംബന്ധിച്ച കേസ് സ്റ്റഡി റിപ്പോർട്ട് ജെഇഎം ജേർമണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദഹനനാളത്തിന്റെ തടസ്സം മൂലമുണ്ടാകുന്ന മലബന്ധവും വയറിളക്കവും ഉൾപ്പെടെയുള്ള അസുഖകരമായ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

എക്സ്റേ, സ്കാനിങ് പരിശോധനയിലാണ് കുട്ടിയുടെ വയറ്റിലുള്ളത് ച്യൂയിങമാണെന്ന് കണ്ടെത്തിയത്. ആമാശയത്തിൽ അടിഞ്ഞുകൂടിയ ച്യൂയിങമാണ് കുട്ടിയുടെ അസ്വസ്ഥതയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. പ്രത്യേക ലോഹ ട്യൂബായ ഓസോഫാഗോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർമാർ ച്യൂയിങം നീക്കം ചെയ്തു.

ച്യൂയിങം വിഴുങ്ങിയാൽ അത് അപൂർവ്വമായി ഏഴ് വർഷത്തോളം ശരീരത്തിൽ കുടുങ്ങിക്കിടക്കുമെന്ന് നേരത്തെ ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. ചില പ്രത്യേക രോഗാവസ്ഥകളുള്ളവരിലാണ് ഇങ്ങനെ കാണപ്പെടുന്നത്.

അതേസമയം അറിയാതെ ച്യൂയിങം വിഴുങ്ങിയിട്ട് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 40 മണിക്കൂറിനകം ഇത് മലത്തിലൂടെ പുറത്തുപോകാനാണ് കൂടുതൽ സാധ്യത. ചിലരിൽ മാത്രമാണ് ഇത് ശരീരത്തിനുള്ളിൽ കുടുങ്ങുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

നേരത്തെ 20 വർഷത്തോളമായി ഒരു ബംഗ്ലാദേശി യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സംഭവം ഉണ്ടായിരുന്നു. നാല് വർഷത്തിലേറെയായി യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. മെഡിക്കൽ സ്‌കാനിംഗിൽ ശരീരത്തിൽ കത്രികയുടെ സാന്നിധ്യം കണ്ടെത്തി. 2 പതിറ്റാണ്ടുകൾക്ക് മുമ്പ് പിത്തസഞ്ചി ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ കത്രിക അവരുടെ വയറ്റിൽ കുടുങ്ങിയതാണെന്നായിരുന്നു റിപ്പോർട്ട്.

 
Verified by MonsterInsights