ആകാശത്തു നിന്ന് മീന്‍ മഴ; അമ്പരന്ന് കാഴ്ചക്കാർ;

ആലിപ്പഴം കണക്കെ മീൻമഴ (fish rain) പെയ്യുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊന്നു സംഭവിച്ചിരിക്കുകയാണ്, അങ്ങു സാന്‍ഫ്രാന്‍സിസ്‌കോയില്‍ (San Francisco). പക്ഷികളാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് കാരണം എന്നാണ് കണ്ടെത്തല്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ കടലിടുക്കുകളില്‍ നത്തോലി മത്സ്യം വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഞാറക്കൊക്ക്, കടല്‍കാക്ക പോലുള്ള വലിയ പക്ഷികള്‍ അവയ്ക്ക് താങ്ങാവുന്നതിലുമധികം മത്സ്യങ്ങളെ വായ്ക്കുള്ളിലാക്കുന്നുമുണ്ട്. എസ്എഫ് ഗേറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ പക്ഷികള്‍ പറക്കുന്ന സമയത്ത് വായില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന മീനുകളെ താഴേയ്ക്കു കളയുന്നു. ഇതാണ് മീന്‍ മഴയായി അനുഭവപ്പെടുന്നത്. ആകാശത്തു നിന്ന് മീന്‍ പെയ്യുന്നു എന്ന തരത്തില്‍ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സാന്‍ഫ്രാന്‍സിസ്‌കോയിലെ പരിസ്ഥിതി വകുപ്പിലെ ലബോറട്ടറി അനലിസ്റ്റായ ജിം എര്‍വിന്‍ അടുത്തിടെ നത്തോലി മീനുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ”ഏപ്രില്‍-മെയ് മാസങ്ങളില്‍ 29, 52 എന്ന കണക്കില്‍ ഉണ്ടായിരുന്ന മീനുകള്‍ ജൂണ്‍ മാസത്തില്‍ 2600 ആയിട്ടാണ് വര്‍ദ്ധിച്ചത്”, ജിം പറഞ്ഞു. സമുദ്രത്തിലെ വെള്ളത്തിലുണ്ടാകുന്ന ‘അപ് വെല്ലിംഗ്’ എന്ന പ്രതിഭാസമായിരിക്കാം വലിയ പ്രജനനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

മീനുകളെക്കുറിച്ച് നിരവധി രസകരമായ വാര്‍ത്തകള്‍ വരാറുണ്ട്. പശ്ചിമ ബംഗാളിലെ ദിഘ അഴിമുഖത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ 55 കിലോ ഭാരമുള്ള മത്സ്യം കുടുങ്ങിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ദിഘ മോഹന മാര്‍ക്കറ്റില്‍ 13 ലക്ഷം രൂപയ്ക്കാണ് മത്സ്യം ലേലം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യ ലേല കേന്ദ്രമാണിത്. ഭീമന്‍ മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ലേലത്തിനു ശേഷം സൗത്ത് 24 പര്‍ഗാനാസിലെ നൈനാന്‍ സ്വദേശിയായ കബീറാണ് മത്സ്യം വാങ്ങിയത്. കിലോക്ക് 26,000 രൂപയാണ് മീനിന്റെ വില.

‘ടെലിയ ഭോല’ എന്ന ഇനത്തില്‍ പെട്ടതാണ് ഈ ഭീമന്‍ മത്സ്യം. നീണ്ട കുടലാണ് മത്സ്യത്തിന്റെ പ്രധാന സവിശേഷത, മാത്രമല്ല ഇതിന്റെ കുടല്‍ വില്‍ക്കുന്നതും വലിയ വിലയ്ക്കാണ്. എന്തെന്നാല്‍ ഇതുപയോഗിച്ചാണ് കാപ്സ്യൂള്‍ ഗുളികകള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ തൊലി വെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞുചേരും. അതുകൊണ്ടാണ് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇത് വാങ്ങുന്നത്. ആണ്‍മത്സ്യത്തെയാണ് പിടികൂടിയതെങ്കില്‍ 20 ലക്ഷം രൂപ വരെ വില ഉയരുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാഴികള്‍ പറഞ്ഞു. ലേല വിവരം അനുസരിച്ച്, മത്സ്യത്തിന്റെ ആകെ ഭാരം 50 കിലോയാണ്, മുട്ടയുടെ 5 കിലോ ഭാരം ഒഴിച്ചുള്ള കണക്കാണിത്.

കഴിഞ്ഞ മാര്‍ച്ചില്‍, കിഴക്കന്‍ ഗോദാവരി ജില്ലയിലെ അന്തര്‍വേദി ഗ്രാമത്തില്‍ 28 കിലോഗ്രാം ഭാരമുള്ള അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയിരുന്നു. കാച്ചിഡി എന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട സ്വര്‍ണമത്സ്യത്തിന് 2.90 ലക്ഷം രൂപയായിരുന്നു വില. ആന്ധ്രാപ്രദേശിലെ മിനി ഫിഷിംഗ് ഹാര്‍ബറിലാണ് മത്സ്യത്തെ പിടികൂടിയത്. ഭീമാവരത്തിനടുത്തുള്ള നര്‍സപുരം ടൗണിലെ ഒരു വ്യവസായിക്കാണ് സ്വര്‍ണ മത്സ്യം വിറ്റത്. ആഴക്കടലിലാണ് ഈ മത്സ്യത്തെ കാണുന്നത്. മാത്രമല്ല, വിലയും കൂടുതലാണ്. അതിനാലാണ് കാച്ചിഡിയെ സ്വര്‍ണ മത്സ്യം എന്ന് വിളിക്കുന്നത്. മത്സ്യത്തിന്റെ ചില ഭാഗങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കാനും വില കൂടിയ വൈനുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

Verified by MonsterInsights