Blog

സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? കൊവിഡ് വരെ മുന്‍കൂട്ടി അറിയാം, പുതിയ പഠനങ്ങള്‍ പറയുന്നു

സ്മാര്‍ട്ട് വാച്ചുകള്‍ പോലെയുള്ള ഉപകരണങ്ങള്‍, കൊവിഡ്-19, ഹൃദയാഘാതം എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 12 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്മാര്‍ട്ട് വാച്ചുകളും ആക്റ്റിവിറ്റി ട്രാക്കറുകളും ഉപയോഗിക്കുന്ന 100 ല്‍ 88 ആളുകളിലും റാപ്പിഡ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ ഫലത്തിന് സമാനമായി COVID-19 നില കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു

ധരിക്കാവുന്ന ഉപകരണങ്ങളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 100ല്‍ 87 പേരുടെ ഹൃദയമിടിപ്പ് ക്രമരഹിതമാണെന്ന് കണ്ടെത്തി. ഇത്തരം ഉപകരണങ്ങള്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ ഓഫ് മെഡിക്കല്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് mHealth and uHealth ലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യായാമം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി ആദ്യം രൂപകല്‍പ്പന ചെയ്ത ഈ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം, ചര്‍മ്മത്തിന്റെ താപനില, സമ്മര്‍ദ്ദ നില തുടങ്ങിവയൊക്കെ അറിയാന്‍ സഹായിക്കുന്നു.

 

“ഞങ്ങളുടെ ചിട്ടയായ അവലോകനം കാണിക്കുന്നത്, ധരിക്കാവുന്ന ആക്റ്റിവിറ്റി ട്രാക്കറുകള്‍ക്ക് COVID-19 കണ്ടെത്തുന്നതില്‍ കൃത്യത ഉണ്ടെന്നാണ്.”- സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകനായ ബെന്‍ സിംഗ് പറഞ്ഞു. ധരിക്കാവുന്ന ട്രാക്കറുകള്‍ ആളുകളെ അവരുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ മാത്രമല്ല, ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താനും പ്രാപ്തരാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

സംശയം വേണ്ട, സ്മാർട്ട് ഫോൺ‌ നമ്മള്‍ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്, ചോര്‍ത്തുന്നുമുണ്ട്!

ശ്ശെടാ ഞാൻ പറയുന്നതൊക്കെ ഫേസ്ബുക്ക് അറിയുന്നുണ്ടോ?’ എന്ന് ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മൾ. സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് സുഹൃത്തിനെ വിളിച്ചതിന് ശേഷമൊക്കെ ഫേസ്ബുക്ക് നോക്കിയാൽ ഫീഡിൽ നിറയെ തൊട്ടുമുമ്പ് സംസാരിച്ച ഏതെങ്കിലും ഉല്പന്നത്തെക്കുറിച്ചുള്ള പരസ്യങ്ങളാകും. ശരിയാണ്, ഫോൺ ഒക്കെ ചോർത്തിക്കൊടുക്കുന്നുണ്ട് ഫേസ്ബുക്കിന് എന്ന് നമ്മൾ തറപ്പിച്ച് പറയാറുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിന് ശാസ്ത്രീയ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇക്കാര്യം ഒരു മാർക്കറ്റിം​ഗ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

കോക്സ് മീഡിയാ ​ഗ്രൂപ്പ് എന്ന മാർക്കറ്റിം​ഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ച് രം​ഗത്തെത്തിയത്. ഫേസ്ബുക്കും ​ഗൂ​ഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളാണ്. ആളുകളുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തി​ഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിം​ഗ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് വസ്തുത. ഇങ്ങനെ ഉപഭോക്താക്കളുടെ ശബ്ദം കേള്‍ക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ പറഞ്ഞിരുന്നു. അന്ന് പ്രസിദ്ധീകരിച്ച ലേഖനം പിന്നീട് നീക്കം ചെയ്തിരുന്നു.

 

പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തിട്ടുണ്ട്. പരസ്യങ്ങള്‍ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോണ്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും വര്‍ഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പ്രതികരിച്ചത്. കരാർ വ്യവസ്ഥകള്‍ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ പറഞ്ഞു.

 

പൂത്തുലഞ്ഞ് ഉത്തരാഖണ്ഡ് താഴ്വരകൾ, പോകാം ‘ വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്’

സെപ്റ്റംബർ സഞ്ചാരികളുടെ ഇഷ്ടമാസമാണ്. നീണ്ട അവധിക്കാലവും അനുയോജ്യമായ കാലാവസ്ഥയും എല്ലാം തന്നെയാണ് അതിന് പിന്നിലെ കാരണങ്ങൾ. അങ്ങനെയൊരു യാത്രക്കൊരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ നേരെ ഉത്തരാഖണ്ഡിലേക്ക് വിട്ടോളൂ. എണ്ണിയാൽ തീരാത്തത്ര വ്യത്യസ്തതരത്തിലുള്ള പൂക്കൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര. ഹിമാലയൻ താഴ്വരകളിലൂടെ ശുദ്ധവായു ശ്വസിച്ച്, കാറ്റിനൊപ്പം സഞ്ചരിച്ച്, വർണ്ണശബളമായ പൂക്കൾക്കിടയിലൂടെ ഒരു യാത്ര എന്ന് പറയുമ്പോൾ അത്ര എളുപ്പമായി കരുതേണ്ട, ദൈർഘ്യമുള്ള ട്രെക്കിങ് ദിവസങ്ങളും കുത്തനെയുള്ള കയറ്റവുമൊക്കെ ഒരുപക്ഷേ ട്രക്കിങ് പ​‍രിചയമില്ലാത്തവരെ കുറച്ച് ബുദ്ധിമുട്ടിച്ചേക്കാം. എങ്കിലും നിങ്ങളെ കാത്തിരിക്കുന്ന കാഴ്ച്ചകൾ ആ ബുദ്ധിമുട്ടുകളെ ഒന്നുമല്ലാതാക്കിത്തീര്‍ക്കുമെന്നുറപ്പ്.

ബദരിനാഥിൽ നിന്ന് ഏകദേശം ഒ​രു മണിക്കൂർ യാത്ര ചെയ്താല്‍ വാലി ഓഫ് ഫ്ലവേഴ്സിലെത്താം. ​ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് പൂക്കളുടെ ഈ താഴ്വര. 1980-ൽ ഭാരത സർക്കാർ വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട ഈ താഴ്വര പലരുടെയും ബക്കറ്റ്ലിസ്സ്റ്റിൽ ഇതിനോടകം തന്നെ ഇടം പിടി​ച്ചുകഴിഞ്ഞു. ഡെറാഡൂണിലേക്ക് റെയിൽ മാ‌ർ​ഗമോ വിമാനമാർ​ഗമോ എത്തിയാൽ പിന്നീട് അവിടെ നിന്ന് ജോഷിമഠിലേക്ക് ടാക്സി മാർ​ഗമോ ബസ്സ് മാ‌‌ർ​ഗമോ പോകാം.

ഇവിടെ നിന്ന് ഗോവിന്ദ്ഘട്ടിലേക്കെത്താൻ ഏകദേശം 1-2 മണിക്കൂർ വരെയെടുത്തേക്കാം. ട്രക്കിങ് ആരംഭിക്കുന്നത് അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോവിന്ദ് ഘട്ട് എന്ന ചെറുപട്ടണത്തിൽ നിന്നാണ്. ഇവിടെ നിന്ന് ഏകദേശം 4 – 5 മണിക്കൂർ എടുത്തുവേണം ഗാംഗ്രിയയിൽ എത്താൻ. ഗാംഗ്രിയയിൽ എത്തിയതിന് ശേഷം വീണ്ടും ഏകദേശം 5 കിലോമീറ്റർ യാത്രയുണ്ട് വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്. രാവിലെ ഏഴുമണിക്ക് തുറന്നു കൊടുക്കുന്ന താഴ്വരയിൽ പ്രവേശനം ഉച്ചയ്ക്ക് 2.00 വരെയാണ് അനുവദിച്ചിരിക്കുന്നത്. 5 മണിയോടുകൂടി യാത്രികർ തിരിക്കെയെത്തണമെന്നും ഇവിടെ നിർബന്ധമുണ്ട്.

 

പഞ്ഞിക്കെട്ട് പോലെയുള്ള മേഘങ്ങൾക്കിടയിലേക്ക് തലയുയർത്തി നിൽക്കുന്ന മഞ്ഞുപർവ്വതത്തിന്റെയും, തണു തണുത്ത വെള്ളച്ചാട്ടത്തിന്റെയും ഇടയിൽ അനേകായിരം പൂക്കൾ പല നിറത്തിൽ പൂത്തു നിൽക്കുന്ന കാഴ്ച മനം മയക്കുമെന്നതിൽ സംശയമില്ല. പൂക്കൾ മാത്രമല്ല വൈവിധ്യമാർന്ന പൂമ്പാറ്റകളെയും ഇവിടെ കാണാൻ സാധിക്കും. ട്രക്കിങ്ങിന് ബുദ്ധിമുട്ടുള്ളവർക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തോ കുതിര സവാരി നടത്തിയോ കാഴ്ചകൾ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം ഇവിടെ കാണാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഈ പുഷ്പങ്ങൾക്ക് ഹിന്ദു പുരാണങ്ങളിൽ ഏറെ പ്രസക്തി ഉണ്ട്. വർണാഭമായ ഈ കാഴ്ചകൾക്കായി നിരവധി സഞ്ചാരികളാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള അനുവദിനീയമായ സമയത്ത് ഇവിടെയെത്തുന്നത്. ജൂണിൽ പ്രവേശനം ആരംഭിക്കുമെങ്കിലും ജൂലൈയോടെ ആവും പൂക്കൾ കൂടുതൽ ഉണ്ടാവുക. ഓരോ മാസങ്ങളിലും ഇവിടെ വ്യത്യസ്ത കാഴ്ചകൾ ഉണ്ടാവും. ജൂലെെ മാസം ആരംഭിക്കുന്ന ഈ വസന്തകാലം സെപ്റ്റംബ​ർ അവസാനത്തോടെ തീരും.

പക്ഷിപ്പനി; ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം, വൈറസ് വ്യാപനം തടയുക ലക്ഷ്യം

പക്ഷിപ്പനിബാധിത മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ലയിൽ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനമിറക്കിയത്.

നിയന്ത്രണമേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. നിലവിൽ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപന തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അതിന് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടണം. ഏപ്രിൽ പകുതിക്കുശേഷം 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരും വിദഗ്ധസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു.

പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതമേഖലയെന്നും 10 കിലോമീറ്റർ നിരീക്ഷണമേഖലയെന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ല മൊത്തമായി ഇതിലുൾപ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കൽ, തുമ്പമൺ പഞ്ചായത്തുകൾ, പന്തളം നഗരസഭ, അടൂർ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, ചെല്ലാനം പഞ്ചായത്തുകൾ എന്നിവ നിരീക്ഷണമേഖലകളാണ്.

 

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ; വർധിച്ചത് രണ്ട് മുതൽ ആറ് രൂപ വരെ

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

പുതിയ നിരക്ക് ബ്രാക്കറ്റിൽ

  • കുറുവ അരി (kg) – 30 ( 33)

  • തുവരപ്പരിപ്പ് (kg) – 111 (115)

  • മട്ട അരി (kg) – 30 ( 33)

  • പഞ്ചസാര (kg) – 27 (33)

വില കുറഞ്ഞത്

  • ചെറുപയർ (kg) – 92 (90)

നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം

 

സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

 
 

ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒരാഴ്ച മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ എട്ടിന് ശക്തമായ മഴക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 8-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടലിന്റെയും, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും, മധ്യ ബംഗാൾ ഉൾക്കടലിന്റെയും മിക്ക ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പി.ജി. പഠനവും മാറും, ഗവേഷണവും തൊഴിലും ഉള്ളടക്കമാവും.

നാലുവർഷബിരുദം നടപ്പാക്കിയതിനു പിന്നാലെ ബിരുദാനന്തര ബിരുദ (പി.ജി.) പാഠ്യപദ്ധതിയും പരിഷ്കരിക്കുന്നു. ഗവേഷണത്തിന് പ്രാധാന്യം നൽകിയുള്ള പി.ജി. കോഴ്‌സുകൾക്കാണ് മുൻഗണന. തൊഴിൽ-സംരംഭകത്വ പരിശീലനം നൽകുന്ന പി.ജി. പാഠ്യപദ്ധതിയും നടപ്പാക്കും.
ഇതിനായി ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. നാലുമാസത്തിനുള്ളിൽ ‘മാതൃകാപാഠ്യപദ്ധതി’ തയ്യാറാക്കി റിപ്പോർട്ടു നൽകാനാണ് നിർദേശം.
നിലവിൽ മൂന്നുവർഷ ബിരുദത്തിൽ പഠിക്കുന്നവരെ നാലുവർഷ ബിരുദത്തിലേക്കു മാറ്റാനുള്ള സാധ്യതയും തേടും. പുതിയ പി.ജി. കോഴ്‌സുകൾ അടുത്ത അധ്യയനവർഷത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.






 

കോഴ്‌സ് മാത്രമായുള്ള പി.ജി., കോഴ്‌സും ഗവേഷണവും ചേർന്നുള്ള പി.ജി., ഗവേഷണം മാത്രമുള്ള പി.ജി. എന്നിങ്ങനെ മൂന്നുതരമുണ്ടാകും. രണ്ടുവർഷത്തെ പി.ജി.ക്കുചേർന്നവർ ഒരുവർഷത്തിനുശേഷം വിടുതൽ നേടിയാൽ പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് യു.ജി.സി. വ്യവസ്ഥ. ഇതു കേരളത്തിൽ നടപ്പാക്കുമോയെന്നു വ്യക്തമായിട്ടില്ല. നാലുവർഷ ബിരുദത്തിൽ ഓരോവർഷവും വിടുതൽ നൽകാമെന്ന യു.ജി.സി. വ്യവസ്ഥ പാലിച്ചിട്ടില്ല.




നാലുവർഷബിരുദത്തിൽ ഓണേഴ്‌സ് വിത്ത് റിസർച്ച് നേടിയവർക്ക് പൊതുപരീക്ഷയെഴുതി നേരിട്ടു പിഎച്ച്.ഡി.ക്ക് ചേരാമെന്നാണ് വ്യവസ്ഥ. സാധിക്കാത്തവർക്ക് ‘പി.ജി. വിത്ത്റിസർച്ച്’പഠിച്ചശേഷംഗവേഷണത്തിനുള്ളഅവസരമൊരുങ്ങും.
ക്രെഡിറ്റ് ഘടനയിൽ പി.ജി. കോഴ്‌സുകൾ നടപ്പാക്കണമെന്നാണ് യു.ജി.സി. മാനദണ്ഡം. ഓരോവർഷവും 40 ക്രെഡിറ്റ് വീതമുണ്ടാകും. മൂന്നുവർഷബിരുദം കഴിഞ്ഞവർക്ക് മൂന്നുവർഷബിരുദം കഴിഞ്ഞവർക്ക് ഇപ്പോഴുള്ളതുപോലെ രണ്ടുവർഷ പി.ജി.ക്ക് ചേരാം. നാലുവർഷത്തെ ഓണേഴ്‌സ് കഴിഞ്ഞവർക്ക് പി.ജി. ഒരുവർഷം പഠിച്ചാൽ മതി.


 

വിപണിയിലെത്തുന്ന ഐഫോൺ 16 വിലയിലും ‘ഗ്ലാമർതാരം’

ഐഫോണിന്റെ ഓരോ ലോഞ്ചും ആളുകൾ ഏറെ ആകാംഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. പ്രീ ബുക്കിങ് തുടങ്ങുമ്പോഴേക്കും ഒരുപാട് പേർ ബുക്ക് ചെയ്തിരിക്കും. നീണ്ട വരിയാകും ആദ്യ ദിവസങ്ങളിൽത്തന്നെ ഐഫോൺ വാങ്ങാനായി ഉണ്ടാകുക. ഇത്തരത്തിൽ പുതിയ മോഡലായ ഐഫോൺ 16ന് വേണ്ടിയും വലിയ കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ.

പുതിയ ഐഫോൺ മോഡൽ സെപ്റ്റംബർ 9നാണ് പുറത്തിറങ്ങുക. അവയുടെ വിലവിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാൽ ഐഫോൺ 16,16 പ്ലസ് മോഡലുകൾക്ക് ഐഫോൺ 15നേക്കാൾ കാര്യമായ വിലവ്യത്യാസമുണ്ടാകില്ല എന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ല എന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. എന്നാൽ 16 പ്രോ, പ്രോ മാക്സ് ഫോണുകൾക്ക് വില കൂടും. ക്യാമറ, ബാറ്ററി, ചിപ്പ് ഡിസൈൻ, ഡിസ്പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകളിൽ മാറ്റമുള്ളതിനാലാണിത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിന് വൻമുന്നേറ്റം; പാകിസ്താന് തിരിച്ചടി

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബം​ഗ്ലാദേശിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ വൻമുന്നേറ്റം. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് പരാജയവുമുള്ള ബംഗ്ലാദേശ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ എട്ട് വിജയവും ആറ് തോൽവിയും ഒരു സമനിലയമുള്ള ഇം​ഗ്ലണ്ടായിരുന്നു മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇം​ഗ്ലണ്ടിന്റെ സ്ഥാനം അഞ്ചാമതായി.

ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പട്ടികയില്‍ ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

അതിനിടെ ബം​ഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമുള്ള പാകിസ്താൻ എട്ടാമതാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇനി ടീമുകൾക്ക് കടുത്ത മത്സരം തന്നെ പുറത്തെടുക്കേണ്ടി വരും. 2025 ജൂണിലായിരിക്കും ഫെെനല്‍. 2021ൽ ന്യൂസിലാൻഡും 2023ൽ ഓസ്ട്രേലിയയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചു. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടം.

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും. തീരുമാനമായതായി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. സെപതംബര്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്കാവും വള്ളംകളി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നെഹ്‌റു ട്രോഫി നടത്തിപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേന്ദ്ര സഹായം കൂടി ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ വള്ളംകളി പ്രേമികളുടേത് അടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയ്യാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടികാട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ തീരുമാനമായത്. റിപ്പോര്‍ട്ടറിലൂടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടറിലൂടെ വ്യക്തമാക്കുകയായിരുന്നു.

Verified by MonsterInsights