സിലിണ്ടറിലെ ഗ്യാസിന്റെ അളവിൽ തട്ടിപ്പ്; പരാതിപ്പെട്ടയാൾക്ക് 60,000 രൂപ നഷ്ടപരിഹാരം.

 പാചകവാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവിൽ ഐ.ഒ.സി തട്ടിപ്പ് നടത്തിയെന്ന കേസിൽ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകാൻ വിധി. രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടർന്ന് എറണാകുളം തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടിൽ സി.വി. കുര്യനാണ് ഓയിൽ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്

പരാതിക്കാരന് ലഭിച്ച സീൽ ചെയ്ത സിലിണ്ടർ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കാലിയായി. ലീഗൽ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടും മറ്റ്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലിണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്. ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഫില്ലിങ് സ്റ്റേഷനിൽ 2017 ഫെബ്രുവരി 22ന് നടത്തിയ മിന്നൽ പരിശോധനയിൽ നിറ സിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു.

7,50,000 ഓയിൽ കമ്പനിക്ക് അന്ന് പിഴചുമത്തി. ഇപ്രകാരമുള്ള സംഭവം പരാതിക്കാരന്റെ മാത്രം പ്രശ്‌നമല്ലെന്നും ഉപഭോക്താക്കൾക്ക് വിപുലമായ രീതിയിൽ ഗ്യാസിന്റെ അളവിൽ കൃത്രിമം നടത്തി ചൂഷണം നടന്നിട്ടുണ്ടാകാമെന്നും ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായി ബെഞ്ച് നിരീക്ഷിച്ചു.
നിരവധി ഉപഭോക്താക്കാൾ ചൂഷണത്തിന് വിധേയരായെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ഒരു ക്ലാസ് ലിറ്റിഗേഷനിലൂടെ മാത്രമേ എല്ലാവർക്കും നഷ്ടപരിഹാരം നൽകാനാവൂ. അതിനാൽ നഷ്ടപരിഹാരം പരാതിക്കാരനിൽ മാത്രമായി പരിമിതപ്പെടുത്തി ഉത്തരവിടുകയാണുണ്ടായത്.

Verified by MonsterInsights