ദേശീയ പാഠ്യപദ്ധതി പരിഷ്കരണം: കടലാസിൽ ഉഗ്രൻ, നടപ്പിലാക്കാൻ പണിപ്പെടുമെന്ന് അധ്യാപകർ

ദേശീയ പാഠ്യപദ്ധതി പരിഷ്കരണത്തിൻെറ ഭാഗമായി മൂന്ന് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള പഠനരീതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ടെക്സ്റ്റ് ബുക്ക് ഉപയോഗം കുറച്ച് സർഗാത്മകമായ രീതികളിലൂടെ പ്രായോഗികമായി കാര്യങ്ങൾ ചെയ്ത് കൊണ്ട് കുട്ടികളെ പഠിപ്പിക്കാനാണ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ക്ലാസ്സ് മുറികളിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുക, പ്രായോഗിക വിശകലനത്തിലൂടെ പഠിക്കുക എന്നിവയും പാഠ്യപദ്ധതി നിർദ്ദേശങ്ങളിലുണ്ട്. മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് പുസ്തകം പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പഞ്ചതന്ത്രം കഥകൾ പഠിപ്പിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ഐഎസ്ആർഒ മുൻ മേധാവി കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പാഠ്യപദ്ധതി പരിഷ്കരണം നടത്തിയത്. മൂന്ന് മുതൽ ആറ് വയസ്സിനിടയിലുള്ള വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലളിതമായ വർക്ക് ഷീറ്റുകൾ മതിയാകും എന്നതാണ് സമിതി നിർദ്ദേശിക്കുന്ന ഒരു കാര്യം. പുസ്തകങ്ങളിൽ സ്റ്റീരിയോടൈപ്പുകൾ പ്രോത്സാഹിപ്പിക്കരുതെന്നും പ്രത്യേക പരാമർശമുണ്ട്. ഉദാഹരണത്തിന് മൂങ്ങകളും പാമ്പുകളും തിന്മകളുടെ പ്രതീകങ്ങളാണ്, ഇരുണ്ട നിറമുള്ളവരെ ഭയക്കണം, അമ്മയാണ് അടുക്കളയിലെ ജോലികൾ ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും കുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന് സമിതി വ്യക്തമാക്കുന്നു.

മാതൃഭാഷ’യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ രണ്ടാം ഭാഷയായി ഇംഗ്ലീഷ് പഠിപ്പിക്കണം. ജീവിതാനുഭവങ്ങളും കഥ പറച്ചിലുമെല്ലാം ചേർത്ത് കുട്ടികളെയും കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള സംവാദാത്മകമായ ഒരു ക്ലാസ്സ് മുറിയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 6 മുതൽ 8 വരെ പ്രായമുള്ള കുട്ടികളുടെ പാഠപുസ്തകങ്ങൾ അവരുടെ വർക്ക് ബുക്ക് കൂടിയായിരിക്കും. അവർ ചെയ്യുന്ന കാര്യങ്ങളുടെ പുരോഗതി ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കണമെന്നും പാഠ്യപദ്ധതി പറയുന്നു.

രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ആശങ്ക
ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയിട്ടുള്ള പുതിയ പാഠ്യപദ്ധതിയോട് യോജിക്കുമ്പോൾ തന്നെ അത് പ്രായോഗികമായി നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ അധ്യാപകർക്ക് ആശങ്കകളുണ്ട്.


“കുട്ടികളെ പ്രായോഗികമായ കാര്യങ്ങൾ പഠിപ്പിക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. അത് പാഠ്യപദ്ധതിയുടെ ഭാഗമായി ചെയ്യുന്നത് വളരെ നല്ല കാര്യമാണ്,” ഗുരുഗ്രാമിൽ നിന്നുള്ള ഒരു രക്ഷിതാവ് പറഞ്ഞു.

“പുസ്തകം ഇല്ലാതെ കുട്ടികളെ പഠിപ്പിക്കുകയെന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. വിദ്യാർഥികൾക്കായി ധാരളം വർക്ക് ഷീറ്റുകൾ തയ്യാറാക്കണമെന്നതിനാൽ സ്കൂളിൻെറ ചെലവുകൾ വർധിക്കും. പലപ്പോഴും രക്ഷിതാക്കൾക്ക് ഫീസ് പോലും അടയ്ക്കാൻ സാധിക്കാറില്ല. അപ്പോൾ അധിക തുക ചെലവഴിക്കാൻ അവർ തയ്യാറാവുമോയെന്ന് സംശയമാണ്. പുസ്തകങ്ങളില്ലാതെ പഠിപ്പിക്കുന്ന രീതി വിദ്യാഭ്യാസം കുറഞ്ഞ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുതും പ്രയാസമായിരിക്കും,” ദി ലിറ്റിൽ മോണ്ടിസോറി സ്‌കൂളിലെ പ്രിൻസിപ്പൽ രക്ഷ ദവെ ദിവേദി CNBC-TV18.com-നോട് പറഞ്ഞു. സമാനമായ അഭിപ്രായം തന്നെയാണ് യു.പിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയും പങ്കുവെച്ചത്. പ്രായോഗികമായി കാര്യങ്ങൾ ചെയ്യുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനുമൊക്കെ ധാരാളം സമയവും സാമ്പത്തികവും പരിശീലനവും വേണമെന്ന് അവർ കൂട്ടിച്ചേർത്തു.

 

Verified by MonsterInsights