ഹോട്ടലിൽ നിന്ന് ചില്ലി ചിക്കൻ കഴിച്ചതിന് പിന്നാലെ അവശനിലയിലായ 52കാരൻ മരിച്ചു

തൃശൂർ: ഹോട്ടലിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ചില്ലി ചിക്കൻ കഴിച്ചശേഷം ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ 52കാരൻ മരിച്ചു. രണ്ട് മക്കൾ ആശുപത്രിയിലാണ്. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പുതുവീട്ടിൽ പരേതനായ വേലായിയുടെയും മാരിയുടെയും മകൻ പ്രകാശനാണ് മരിച്ചത്.

പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും സമാന ലക്ഷണങ്ങളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശൻ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്ന് ചില്ലി ചിക്കൻ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസാഹാരം കഴിക്കാത്തതിനാൽ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല.

രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ ചില്ലി ചിക്കൻ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയമുയരാൻ കാരണം.

പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശൻ താലൂക്ക് ആശുപത്രിയിലെത്തിക്കും മുൻപേ മരിക്കുകയായിരുന്നു.

Verified by MonsterInsights