കുറഞ്ഞ ചെലവിൽ കായലിലൂടെ കുട്ടനാട് ചുറ്റാം; ഒപ്പം കിടിലൻ ഭക്ഷണവും

പോക്കറ്റിൽ ഒതുങ്ങുന്ന ചെലവിൽ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്. ഒരു കോടി 90 ലക്ഷം രൂപ ചെലവിൽ സർക്കാർ കറ്റാമറൈൻ ബോട്ട് നീറ്റിലിറങ്ങി. ശനിയാഴ്ച ആലപ്പുഴ മാതാജെട്ടിയിൽ നിന്ന് തുടങ്ങിയ രണ്ടു ട്രിപ്പിലും ബോട്ട് നിറയെ സഞ്ചാരികളുണ്ടായിരുന്നു.

കുട്ടനാട്ടിൽ നിന്ന് പിടിച്ച ഫ്രഷ് മീനിന്റെ കറിയും കപ്പയുമായിരുന്നു യാത്രക്കാർക്ക് ഉച്ചഭക്ഷണമായി വിളമ്പിയത്. വൈകീട്ട് ലഘുഭക്ഷണവും നൽകി. കുടുംബശ്രീ ആണ് ഭക്ഷണം ഒരുക്കുന്നത്. വരുംദിനങ്ങളിൽ നൂറുരൂപയ്ക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളിൽ ലഭ്യമാക്കും. ഭക്ഷണവിതരണത്തിന് പ്രത്യേക കഫ്റ്റീരിയ ഭാഗവും ഇതിനുള്ളിൽ ഉണ്ട്.

മൂന്നുമണിക്കൂർ നീളുന്ന യാത്രയാണിത്. രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറു വരെയും രണ്ടു ട്രിപ്പാണ് ഇപ്പോഴുള്ളത്. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ മൂന്നുമണിക്കൂർ നീളുന്ന യാത്രയാണിത്.

രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറു വരെയും രണ്ടു ട്രിപ്പാണ് ഇപ്പോഴുള്ളത്. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ് സീ കുട്ടനാട്. ഐആർഎസിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നിർമിച്ച സ്റ്റീൽ ബോട്ടാണിത്. പുതിയ ബോട്ടിന് 20 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉണ്ട്. ഇതിന് 7 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 13 കിലോമീറ്ററോളം) വേഗം കൈവരിക്കാൻ കഴിയും. രണ്ടു നിലകളുള്ള ബോട്ടിന്റെ മുകൾഭാഗത്ത് 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. മുകൾ നിലയ്ക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

പുന്നമട ഫിനിഷിങ് പോയിന്റ്, സ്റ്റാർട്ടിങ് പോയിന്റ് , സായി കേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്ലോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ് ഒരുവശത്തേക്കുള്ള യാത്ര. പിന്നീട് മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും. ആദ്യയാത്രയിൽ ബോട്ടിലെ യാത്രക്കാർ കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ 20 മിനിറ്റിലേറെ സമയം ചെലവഴിച്ചു.

Verified by MonsterInsights