ഓൺലൈൻ തട്ടിപ്പിന് അറുതിയാകുമോ? അക്കൗണ്ടിന്റെ കെവൈസി കർശനമാക്കാൻ ആർബിഐ നിർദേശം

ഓൺലൈൻ പണമിടപാടുകൾ രാജ്യത്ത് അനുദിനം വർധിക്കുകയാണ്. സമയലാഭവും വേഗതയും സൗകര്യപ്രദവുമായതും ഡിജിറ്റൽ പണമിടപാട് തെരഞ്ഞെടുക്കാൻ ഇന്ന് ഏവരേയും പ്രേരിപ്പിക്കുന്നു. യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളും ഈ മാറ്റത്തിന് ഗതിവേഗം പകരുന്നുണ്ട്. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് (ആർബിഐ), അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (Know Your Customer) രേഖകൾക്ക് കർശനമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.

ബാങ്കിന് ഉത്തരവാദിത്തം

ഓൺലൈൻ പണം തട്ടിപ്പുകളിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഭാഗമാകുന്നുണ്ട്. ഒന്നാമത്തേത് തട്ടിപ്പിലൂടെ പണം നഷ്ടമായ അക്കൗണ്ട്. രണ്ടാമതായി പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്. ഭൂരിഭാഗം കേസുകളിലും പണം തട്ടിയെടുക്കുന്നതിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖകൾ (കെവൈസി) നൽകിയാകും ആരംഭിച്ചിട്ടുണ്ടാകുക. ചില കേസുകളിൽ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും പണം കൈമാറുന്നതിന് ഉപയോഗിക്കാറുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിലും തട്ടിപ്പു നടത്തുന്ന ‌വ്യക്തികൾ ഇരകളിൽ നിന്നും പണം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ട് ഉള്ള ബാങ്കിന് ഉത്തരവാദിത്തം വന്നുചേരുന്നു.

വ്യാജ കെവൈസി

തട്ടിപ്പ് നടന്ന മിക്കവാറും സംഭവങ്ങളിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോൾ അതിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കാറില്ല. ആ അക്കൗണ്ടിൽ നൽകിയ മേൽവിലാസത്തിൽ അന്വേഷിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം. അതായത്, പണം ശേഖരിച്ച തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, വ്യാജ തിരിച്ചറിയിൽ രേഖകൾ (കെവൈസി) നൽകിയാണ് ആരംഭിച്ചതെന്ന് ചുരുക്കം. അക്കൗണ്ട് തുറക്കുന്ന വേളയിൽ സമർപ്പിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ, ബാങ്ക് ഉദ്യോഗസ്ഥർ ശരിയായി അന്വേഷിച്ചു ഉറപ്പുവരുത്തതാണ് ഇതിനു കാരണം.

friends catering

നഷ്ടപരിഹാരം

ഈയൊരു പശ്ചാത്തലത്തിലാണ് സൈബർ പണം തട്ടിപ്പുകൾക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വളരെ വിശദമായ കെവൈസി നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. അതുകൊണ്ട്, തട്ടിപ്പിന് ഇരയാകുന്ന അക്കൗണ്ട് ഉടമയ്ക്ക്, ബാങ്കിന്റെ നേതൃത്വത്തിൽ പരാതി പരിഹരിച്ചു നൽകാത്തപക്ഷം ഓംബുഡ്സ്മാനെ സമീപിക്കാം.

തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ട് ആരംഭിച്ചത്, വ്യാജ രേഖകളുടെ പിൻബലത്തിലോ അല്ലെങ്കിൽ സമർപ്പിച്ച വ്യക്തിഗത തിരിച്ചറിയൽ രേഖകൾ പൂർണമായും പരിശോധന നടത്താതെയോ ആണെന്ന് തെളിഞ്ഞാൽ, നഷ്ടമായ തുക പൂർണമായോ ഭാഗികമായോ നൽകാൻ ആ ബാങ്കിനോട് ഉത്തരവിടാൻ ഓംബുഡ്സ്മാന് കഴിയുന്നതാണ്. പണം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനകം ഉപഭോക്താവ് പരാതിയുമായി ബാങ്കിനെ സമീപിച്ചിരിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യം

ഓൺലൈൻ പണം തട്ടിപ്പ് കേസുകളിൽ, നഷ്ടം വരുന്ന തുക തിരികെ നൽകാനുള്ള ബാധ്യത, കെവൈസി രേഖകളിൽ പാളിച്ചവരുത്തിയ ബാങ്കിനാണെന്ന് റിസർവ് ബാങ്ക് ഇതുവരെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ, പരാതി പരിഗണിക്കുന്ന ഓംബുഡ്സ്മാന്റെ വിവേചനാധികാരത്തെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത.

എന്നിരുന്നാലും പണം നഷ്ടമായാൽ വിഷമിച്ചിരിക്കാതെ എത്രയും വേഗം ആവശ്യമായ നടപടിക്രമം പാലിച്ച് ആർബിഐയുടെ ഓംബുഡ്സ്മാന് പരാതി നൽകുക. ഇതിനകം റിപ്പോർട്ട് ചെയ്ത പല ഓൺലൈൻ തട്ടിപ്പുകളിലും വ്യാജ കെവൈസി ഉള്ള സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനായി രാജ്യത്തെ വിവിധ ഓംബുഡ്സ്മാൻമാർ നിർദേശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകുന്ന ഇടപാടുകാർക്ക് ആശ്വാസകരമാകുന്ന നടപടികൾ ഓംബുഡ്സ്മാന്റെ ഭാഗത്തുനിന്നും വരുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights