ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവാതെ അമേരിക്കയിലെ ഒരു സ്‌കൂള്‍; കാരണമിതാണ്‌

വൈദ്യുതി സംരക്ഷണം ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒന്നാണ്. എന്നാല്‍ അമേരിക്കയിലെ ഒരു സ്‌കൂളില്‍ ഇതിന് വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നത്. ഒന്നര വര്‍ഷത്തോളമായി ഈ സ്‌കൂളിലെ 7000-ഓളം ലൈറ്റുകള്‍ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. യുഎസിലെ മസാച്യുസെറ്റ്സിലെ മിനചൗഗ് റീജിയണല്‍ ഹൈസ്സ്‌കൂളിലാണ് സംഭവം.

ഈ സ്‌കൂളിലെ സ്മാര്‍ട്ട് ലൈറ്റുകള്‍ 2021 ഓഗസ്റ്റ് മുതല്‍ തെളിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവ ഓഫ് ചെയ്യാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല. സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ക്രാഷായതാണ് ഇതിന് പിന്നിലെ കാരണം.

‘ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്’ ഹാംപ്ഡന്‍-വില്‍ബ്രഹാം റീജിയണല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ അസോസിയേറ്റ് സൂപ്രണ്ട് ഓഫ് ഫിനാന്‍സ്, ആരോണ്‍ ഓസ്‌ബോണ്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

ഫ്‌ളൂറസെന്റും എല്‍ഇഡി ലൈറ്റുമാണ് സ്‌കൂളില്‍ ഉപോഗിക്കുന്നത്. ചില ഔട്ട്ഡോര്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനായി, സ്റ്റാഫ് അംഗങ്ങള്‍ പ്രധാന സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ബ്രേക്കറുകള്‍ ഓഫാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ അധ്യാപകര്‍ ക്ലാസ് റൂം ഫര്‍ണിച്ചറുകളില്‍ കയറി നിന്ന് ബള്‍ബുകള്‍ നീക്കം ചെയ്യാറുണ്ടെന്നും ഓസ്‌ബോണ്‍ പറയുന്നു. ഇതെല്ലാം ചെയ്തിട്ടും സ്‌കൂളിന് പ്രതിമാസം ആയിരക്കണക്കിന് ഡോളറാണ് വൈദ്യുതി ബില്ലായി അടക്കേണ്ടി വരുന്നത്.

സ്‌കൂളിലെ സിസ്റ്റം മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ പാര്‍ട്ട്‌സ് ചൈനയിലെ പ്ലാന്റില്‍ നിന്ന് എത്തിയതായി റിഫ്ലെക്സ് ലൈറ്റിംഗ് ഗ്രൂപ്പിന്റെ പ്രസിഡന്റ് പോള്‍ മസ്റ്റോണ്‍ പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ പുതിയ സംവിധാനം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

അടുത്തിടെ എല്‍ഇഡി ബള്‍ബുകള്‍ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്കാണ് കൊറോണ വൈറസിനെ അതിവേഗം നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. കൊറോണ പോലുള്ള വൈറസുകളെ നശിപ്പിക്കാന്‍ ചെലവുകുറഞ്ഞ സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ ഈ പഠനഫലങ്ങള്‍ സഹായിക്കുമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

ആശുപത്രി-ഫാക്ടറി പരിസരങ്ങളും പ്രതലങ്ങളും വെന്റിലേറ്റര്‍ സംവിധാനങ്ങളും കുടിവെള്ള സംവിധാനങ്ങളും ശൂചീകരിക്കാന്‍ എളുപ്പമായിരിക്കും. ആരും വീടുകളില്‍ പരീക്ഷണം നടത്തരുതെന്നും അപകട സാധ്യതയുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാല വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

ആശുപത്രി മുറികളിലെയും ലിഫ്റ്റുകളിലെയും വായുവില്‍ കൊറോണ വൈറസ് സാന്നിധ്യമുണ്ടാവാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് പ്രതലങ്ങളില്‍ കുറെ ദിവസം വൈറസ് തങ്ങുമെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വൈറസിനെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി പഠനങ്ങള്‍ ആരംഭിച്ചത്.

വ്യത്യസ്ത വേവ് ലെങ്ത്തിലുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറത്തുവിടുന്ന എല്‍ഇഡികളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. 265- 285 നാനോമീറ്റര്‍ വേവ് ലെങ്ത്തിലുള്ള വികിരണങ്ങള്‍ വൈറസുകളെ നശിപ്പിക്കുന്നതായി കണ്ടെത്തി.

അര മിനുട്ടിനുള്ളില്‍ 99.9 ശതമാനം വൈറസുകളും നശിക്കുന്നതായി ഫോട്ടോകെമിസ്ട്രി ആന്റ് ഫോട്ടോ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൊറോണ പോലുള്ള മറ്റു വൈറസുകള്‍ക്കെതിരെയും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് പഠനം പറയുന്നു.

Verified by MonsterInsights