ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെ, ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചുരണ്ടു എംവിഐമാര്‍ ഉള്ള ഓഫീസുകളില്‍ ദിവസവും 80 ടെസ്റ്റുകള്‍ നടക്കും. ഇവയുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്.

ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിനു വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതു വരെ 2 വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

 

ടെസ്റ്റ് നടത്തുന്ന വാഹനത്തിന്റെ ഉള്‍വശവും മുന്‍ഭാഗവും വ്യക്തമായി ചിത്രീകരിക്കുന്ന കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. ഇവയിലെ ദൃശ്യങ്ങള്‍ 3 മാസം സൂക്ഷിക്കും. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റ് കാല്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനങ്ങളിലേക്കു മാറ്റും.ഡ്രൈവിങ് സ്‌കൂളുകളുടെ ഫീസ് നിരക്ക് ഏകീകരിക്കാന്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കും. നിലവിലെ മാതൃകയില്‍ ഗ്രൗണ്ട് ടെസ്റ്റ് ആദ്യവും റോഡ് ടെസ്റ്റ് രണ്ടാമതും നടത്തും. ഡ്രൈവിങ് പഠിപ്പിക്കുന്നവര്‍ ലൈസന്‍സ് നേടി 5 വര്‍ഷം കഴിഞ്ഞവരാകണമെന്ന നിര്‍ദേശം കര്‍ശനമാക്കാനും തീരുമാനിച്ചു.കെഎസ്ആര്‍ടിസി 21 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കീഴില്‍ പ്രത്യേക വിഭാഗമായി 10 ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കും. വാഹനം റോഡില്‍ ഓടിക്കുന്നതിനു മുന്‍പ് പരിശീലിക്കാന്‍ സിമുലേറ്റര്‍ സൗകര്യവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Verified by MonsterInsights