സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകാന്‍ പാടില്ല; കുപ്പിയിലെ പെട്രോള്‍ വിതരണത്തിനും വിലക്ക്

സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകാന്‍ പാടില്ല. ഇതു സംബന്ധിച്ച് 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം സംസ്ഥാനത്ത് കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാന്‍ തീരുമാനമായത്.

ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങള്‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വരെ ഇത് ബാധകമാണ്. വീടുകളിലേക്ക് സ്വന്തം വാഹനത്തിൽ എൽപിജി സിലിണ്ടറുകൾ കൊണ്ടുപോയാൽ പോലും ചിലപ്പോള്‍ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.

പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല.നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ,  പെട്രോള്‍ പമ്പുകളിൽനിന്നും ഇനി മുതല്‍ കുപ്പിയില്‍ ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും നിര്‍ത്തിയേക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു.

Verified by MonsterInsights