സാങ്കേതിക സർവകലാശാല വിസി സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

 സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ (വിസി) ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസ തോമസിന്റെ ഹർജിയിലാണ് നടപടി. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌‌ടർ സ്ഥാനത്തിരിക്കെയാണ് സിസാ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഗവർണറാണ് ഈ നിയമനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണു വിസിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുത്തത്. തിരുവനന്തപുരത്തുള്ള സീനിയർ പ്രഫസർമാരിൽ ഗവർണറുടെ നിർദേശം അനുസരിച്ചു വിസി സ്ഥാനം ഏറ്റെടുക്കാൻ തയാറായ ആൾ എന്ന നിലയിലാണ് സിസ തോമസിനു ചുമതല നൽകിയത്.

യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനെത്തുടർന്നു വിസി സ്ഥാനത്തുനിന്നു സുപ്രീം കോടതി പുറത്താക്കിയ ഡോ. എംഎസ് രാജശ്രീയെ ആണ് സിസയുടെ സ്ഥാനത്ത് സീനിയർ ജോയിന്റ് ഡയറക്ടറായി സർക്കാർ നിയമിച്ചിരിക്കുന്നത്. സ്ഥാന മാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത മാസം 31ന് വിരമിക്കാൻ ഇരിക്കെയാണു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ച് സിസയെ മാറ്റിയത്.

 
Verified by MonsterInsights