യംങ് പ്രൊഫഷണൽസ്‌കീമിനായി കൈകോര്‍ത്ത് ഇന്ത്യയും യുകെയും. 18-30 വയസ് പ്രായമുള്ള ബിരുദധാരികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഈ പദ്ധതി. ഫെബ്രുവരി 28 ന് പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന 15-ാമത് ഇന്ത്യ-യുകെ ഫോറിന്‍ ഓഫീസ് കണ്‍സള്‍ട്ടേഷന് (എഫ്ഒസി) ശേഷം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ സ്‌കീം മൂന്ന് വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തന്റെ പ്രചാരണ വേളയില്‍, ഇന്ത്യയുമായുള്ള പരസ്പര വിനിമയവും ബന്ധവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സുനക് പല തവണ സംസാരിച്ചിരുന്നു.
പദ്ധതി പ്രകാരം എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വിസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.ഇന്ത്യയുമായി നമുക്കുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം എത്രത്തോളം ഉണ്ടെന്ന് എനിക്ക് നേരിട്ട് അറിയാം. ഇന്ത്യയിലെ കൂടുതല്‍ മിടുക്കരായ യുവാക്കള്‍ക്ക് യുകെയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലും തിരിച്ചും അത് ലഭിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയെയും ബന്ധത്തെയും കൂടുതല്‍ ശക്തിപ്പെടുത്തും”, എന്നാണ് സുനക് മുമ്പ് പ്രസ്താവനയില്‍ പറഞ്ഞത്.