ഏറ്റവും ചൂടേറിയ വർഷമെന്ന 2023-ന്റെ റെക്കോഡ്, 2024 തിരുത്താനുള്ള സാധ്യതയേറെയെന്ന് ഡബ്ല്യു.എം.ഒ. ചൊവ്വാഴ്ച പുറത്തിറക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചത്.കഴിഞ്ഞവർഷം റെക്കോഡ് അളവിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയർന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഡബ്ല്യു.എം.ഒ. ചൂണ്ടിക്കാട്ടി. ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുള്ള ലോകത്തിന്റെ ശ്രമം പോരെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ആഗോളതാപനം മൂലം ലോകം വലിയ തരത്തിലുള്ള ഭീഷണിയാണ് നേരിടുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോക കാലാവസ്ഥ സംഘടന (ഡബ്ലിയു എം, ഒ ) പറയുന്നു.

ആഗോളതാപനം ഈ നൂറ്റാണ്ടിൽ ഒന്നര ഡിഗ്രി സെൽഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂട്ടായ ശ്രമം വേണമെന്ന് സംഘടന പറഞ്ഞു.
“ഭൂമി ദുരിതമുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നുവെന്ന് “യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. കാലാവസ്ഥാപ്രതിസന്ധി മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളിയാണെന്ന് ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ സെലെസ്റ്റെ സൗളോ പറഞ്ഞു. ഭക്ഷ്യഭദ്രതയില്ലായ്മയും കുടിയേറ്റവും കൂടാനും അസമത്വം ഏറാനും അതിടയാക്കുമെന്നും അവർ പറഞ്ഞു.
