ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം! വിജയത്തിനിടയിലും ഫാഫ്- മാക്‌സ്‌വെല്‍ സഖ്യത്തെ പ്രശംസകൊണ്ട് മൂടി ധോണി

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ എട്ട് റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടാനാണ് സാധിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ഡെവോണ്‍ കോണ്‍വെ (45 പന്തില്‍ 83), ശിവം ദുബെ (27 പന്തില്‍ 52), അജിന്‍ക്യ രഹാനെ (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തുത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്കായി ഫാഫ് ഡു പ്ലെസിസ് (33 പന്തില്‍ 62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 76) മികച്ച പ്രകടനം നട്ത്തിയെങ്കിലും വിജയപ്പിക്കാനായില്ല.

ഇപ്പോള്‍ ഇരുവരും പ്രകീര്‍ത്തിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി. ശിവം ദുബെയെ കുറിച്ച് പറയാനും ധോണി മറന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ടീം 220 റണ്‍സിലേറെ റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ എതിര്‍ ടീമിന് നന്നായി കളിക്കേണ്ടിവരും. അവര്‍ അടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. മാക്‌സ്‌വെല്‍- ഫാഫ് ഡു പ്ലെസിസ് സഖ്യം ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ആര്‍സിബി 18-ാം ഓവറില്‍ തന്നെ ജയിച്ചേനെ. അവരെ പുറത്താക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. യുവ ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം ഡെത്ത് ഓവറുകള്‍ എറിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈര്‍പ്പവുമുണ്ടായിരുന്നു. എന്നാല്‍ യുവതാരങ്ങളെല്ലാം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഡാരന്‍ ബ്രാവോയ്ക്ക് കീഴില്‍ ബൗളര്‍മാര്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ഇതൊരു ടീം ഗെയിമാണ്. കോച്ചും ബൗളിംഗും കോച്ചും സീനിയര്‍ താരങ്ങളുമെല്ലാം അടങ്ങുന്നൊരു ടീം.” ധോണി മത്സരശേഷം പറഞ്ഞു.

ശിവം ദുബെയെ കുറിച്ചും ധോണി സംസാരിച്ചു. ”പന്ത് നന്നായി ഹിറ്റ് ചെയ്യുന്ന താരമാണ് ദുബെ. പേസര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രശ്‌നമുണ്ടെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാന്‍ ദുബെയ്ക്കാവും. ദുബെയെ വച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ ദുബെയ്ക്ക് പരിക്കേറ്റു. അതുകൊണ്ട് അധികം ജോലിഭാരം ഏല്‍പ്പിക്കേണ്ടെന്ന് കരുതി. മധ്യ ഓവറുകളില്‍ ദുബെയെ നന്നായി ഉപയോഗിക്കാനാവും. ദുബെ കഴുവുള്ള താരമാണെന്ന വ്യക്തമായ ബോധ്യമുണ്ട്.” ധോണി പറഞ്ഞുനിര്‍ത്തി.

അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 19 റണ്‍സ് ആയി ലക്ഷ്യം. ആദ്യ പന്തില്‍ പ്രഭുദേശായിയും രണ്ടാം ബോളില്‍ ഹസരങ്കയും സിംഗിളെടുത്തപ്പോള്‍ മൂന്നാം പന്തില്‍ പ്രഭുവിന്റെ സിക്സ് പിറന്നു. നാലാം പന്തില്‍ ഗംഭീര യോര്‍ക്കറുമായി പതിരാന തിരിച്ചുവന്നു. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയപ്പോള്‍ അവസാന ബോളില്‍ പ്രഭുദേശായി(11 പന്തില്‍ 19) ജഡേജയുടെ ക്യാച്ചില്‍ പുറത്തായി.

Verified by MonsterInsights