മലപ്പുറത്ത് ഒന്നര വയസ്സുകാരന്റെ ചികിത്സാ സഹായത്തിനായി നാലാം ക്ലാസുകാരന്റെ കടല വിൽപന

മലപ്പുറം: ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി സഹായം കണ്ടെത്താൻ തന്നലാകുന്ന കരുതൽ എത്തിച്ചിരിക്കുകയാണ് നാലാം ക്ലാസുകാരൻ ഷിബിലി. തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകനാണ് ഒൻപതുകാരന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന പരിചയക്കാരനായ ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി സഹായം കണ്ടെത്താൻ ഷിബിലി തെരഞ്ഞെടുത്തത് കടല വിൽപനയായിരുന്നു.

ഒന്നര വയസ്സുകാരൻ ഐസിയുവില്‍ ചികിത്സയിലായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ തനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്ത് സഹായിക്കണമെന്നുണ്ടായിരുന്നതായി ഷിബിലി പറയുന്നു. അതിനായി തന്നാല്‍ കഴിയുന്ന സഹായം നല്‍കാന്‍ പിതാവിന്റെ സമ്മതം വാങ്ങിയാണ് കടലയുമായി ബിപി അങ്ങാടി നേര്‍ച്ചപ്പറമ്പിലെത്തിയത്.

കഴിഞ്ഞ മാസം നടന്ന ബിപി അങ്ങാടി നേർച്ചയ്ക്കാണു ഷിബിലി കടലക്കച്ചവടം നടത്തിയത്. അങ്ങനെ സ്വരൂപിച്ചത് 8130 രൂപ. ഈ പണമെല്ലാം കുടുക്കകളിലാക്കി വച്ചു. കഴിഞ്ഞ ദിവസം ഈ കുടുക്കകളുമായി ഷിബിലി പിതാവിനൊപ്പം ഒന്നര വയസ്സുകാരന്റെ വീട്ടിലെത്തുകയും ഇവരുടെ സാന്നിധ്യത്തില്‍ കുടുക്ക പൊളിക്കുകയും ചെയ്തു. തുക സഹായമായി കൈമാറുകയും ചെയ്തു.

ഒന്നര വയസ്സുകാരന്റെ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ ഷിബിലിന്റെ പ്രവ്യത്തി അറിയുന്നത്. ചെറിയ പ്രായത്തില്‍ വലിയ കാര്യം ചെയ്ത ഷിബിലിയെ നാട്ടുകാരും വീട്ടുകാരും പ്രശംസ കൊണ്ട് മൂടുകയാണ് ഒന്നര വയസ്സുകാരന്റെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു. ആലത്തിയൂര്‍ എംഇടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിബിലി.

Verified by MonsterInsights