രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പുതിയ കോവിഡ് കേസുകള്‍; ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3016 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തെക്കാളും 40 ശതമാനം വർധനയാണുണ്ടായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3375 ആയിരുന്നു.

രാജ്യത്തെ കോവിഡ് മരണസംഖ്യ 5,30,862 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 14 കോവിഡ് മരണങ്ങളാണ്. മഹാരാഷ്ട്രയിൽ നിന്ന് മൂന്ന്, ഡൽഹിയിൽ നിന്ന് 2, ഹിമാചൽ പ്രദേശിൽ നിന്ന് 1, കേരളത്തിൽ നിന്ന് എട്ട് പേർ എന്നിങ്ങനെയാണ് മരണനിരക്ക്.സജീവ കോവിഡ് കേസുകൾ മൊത്തം രോഗവ്യാപനത്തിന്റെ 0.03 ശതമാനമാണ്. അതേസമയം ദേശീയ തലത്തിൽ കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 98.78 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ പ്രതിരോധ നടപടികളെപ്പറ്റി ചർച്ച ചെയ്യാൻ യോഗങ്ങൾ വിളിച്ച് കൂട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 16ന് ഒരു കേസുകളും റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 300 കോവിഡ് കേസുകളാണ്. തുടർന്ന് സാഹചര്യം വിലയിരുത്താൻ ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഡൽഹി ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. മുംബൈ, പൂനെ, താനെ, സാംഗ്ലി എന്നീ ജില്ലകളിലുൾപ്പടെയാണ് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത്. എന്നാൽ നിരവധി പേർ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാകുന്നില്ലെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ ഇനിയും ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ട്. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു.

കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം.

Verified by MonsterInsights