രാജ്യത്ത് ഒൻപത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 50000 കിലോമീറ്റര്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ ദേശീയ പാത വികസനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 50,000 കിലോമീറ്റര്‍ വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2014-15ല്‍ ഇന്ത്യയില്‍ ആകെ 97,830 കിലോമീറ്റര്‍ ദേശീയ പാതയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2023 മാര്‍ച്ച് ആയപ്പോഴേക്കും ഇവ 145,155 കിലോമീറ്ററായി വികസിച്ചിട്ടുണ്ട്.

2014-15ല്‍ പ്രതിദിനം 12.1 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചതില്‍ നിന്ന് 2021-22 ആയപ്പോഴേക്കും പ്രതിദിനം 28.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകള്‍ നിര്‍മ്മിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് റോഡുകളും ഹൈവേകളും. റോഡ് ഗതാഗതം സാമ്പത്തിക വികസനം മാത്രമല്ല സാമൂഹിക പ്രതിരോധ മേഖല എന്നിവയുടെ വികസനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 85 ശതമാനം യാത്രക്കാരാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. ഇതില്‍ 70 ശതമാനം പേര്‍ റോഡിനെ ആശ്രയിക്കുന്നത് ചരക്ക് നീക്കത്തിന് വേണ്ടിയാണ്. ഇതെല്ലാം റോഡ് വികസനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് നല്‍കുന്നത്.

ഇന്ത്യയുടെ റോഡ് ശ്യംഖല എന്നത് ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശ്യംഖലയുള്ള രാജ്യമാണ് ഇന്ത്യ. ചരക്കുകളുടെ സഞ്ചാരം, സാധാരണക്കാരുടെ യാത്ര എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വികസനത്തില്‍ വലിയ പങ്കാണ് ദേശീയ പാതകള്‍ വഹിക്കുന്നത്.

അതുകൊണ്ട് തന്നെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയ പാത വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. 2014-15 മുതല്‍ 2021-22 കാലഘട്ടത്തിനിടെ ദേശീയ പാത വികസനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

Verified by MonsterInsights