ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ എത്തുന്നു.

എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും മാര്‍ച്ചില്‍ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച് നാസ. സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് എത്തിക്കുന്ന ക്രൂ-10ന്റെ വിക്ഷേപണം മാര്‍ച്ച് 12നാണ് ലക്ഷ്യമിടുന്നത്. ദൗത്യ സന്നദ്ധതയും ഏജന്‍സിയുടെ ഫ്ലൈറ്റ് റെഡിനസ് പ്രക്രിയയുടെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണവും കാത്തിരിക്കുകയാണ് നാസ.
ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകും. നാസയുടെ അഭിപ്രായത്തില്‍, ക്രൂ-10 ദൗത്യത്തിനായി പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകം പറത്താനുള്ള ഏജന്‍സിയുടെ യഥാര്‍ത്ഥ പദ്ധതി ക്രമീകരിക്കാനുള്ള മിഷന്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നേരത്തെയുള്ള വിക്ഷേപണ അവസരം ലഭ്യമാകുന്നത്. ഇതിന് കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമാണെന്ന് നാസ പറഞ്ഞു.
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ വേഗത്തിലാക്കുന്നത്.
സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ തകരാറിനെ തുടര്‍ന്ന് 2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇരുവരെയും തിരികെ കൊണ്ടുവരാന്‍ മസ്‌ക് ട്രംപിന്റെ സഹായം തേടിയെന്നാണ് വിവരം. 10 ദിവസം മാത്രം നീണ്ടു നില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു യാത്ര. എന്നാല്‍, സാങ്കേതിക തകരാറുകള്‍ മൂലം ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു.

Verified by MonsterInsights