കനത്ത ചൂടില്‍ സോളാറിലും കെണിയൊരുക്കി കെ.എസ്.ഇ.ബി.

വൈദ്യുതി ബില്ലില്‍ നിരന്തരം വരുന്ന വര്‍ധനവിനെ സോളാര്‍ പാനല്‍ വഴിനേരിടാമെന്ന മോഹത്തിലാണ് പല ഉപഭോക്താക്കളും സോളാറിനെ ആശ്രയിക്കുന്നത്. എന്നാല്‍ നാല് ലക്ഷം രൂപ മുടക്കി ഒരു ഉപഭോക്താവ് സോളാര്‍ പാനല്‍ വയ്ക്കുകയും നിരക്ക് 300 രൂപയായി കുറയുകയും ചെയ്തിരുന്നു. ഈ ഉപഭോക്താവിന് ഈ മാസം 3,000 രൂപയുടെ ബില്ല് നല്‍കി കെ.എസ്.ഇ.ബി ഞെട്ടിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ സൂര്യ ഘര്‍ പദ്ധതിയില്‍ വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നത് വ്യാപകമായതോടെ വൈദ്യുതി ബില്ലില്‍ പല കാരണങ്ങള്‍ നിരത്തി വര്‍ധനവ് വരുത്തിയിരുന്ന കെ.എസ്.ഇ.ബിക്ക് വരവില്‍ കുറവുണ്ടായതാണ് സോളാറിലും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

സോളാര്‍ ഉപഭോക്താക്കളുടെ ബാങ്കിങ് സൈക്കിള്‍ മാറ്റിക്കൊണ്ടാണ് കെ.എസ്.ഇ.ബി തന്ത്രമിറക്കിയത്. ഉപയോഗം കഴിഞ്ഞുള്ള സോളാര്‍ വൈദ്യുതി ഉപഭോക്താവിന് കെ.എസ്.ഇ.ബിയുടെ ബാങ്കിലേക്ക് നല്‍കാനാവും. ഉപഭോക്താവിന്റെ ശരാശരി മാസ ഉപയോഗം വര്‍ധിച്ചാല്‍ നേരത്തെ ബാങ്കില്‍ നല്‍കിയിരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി നല്‍കുന്നതാണ് രീതി. 

ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്തംബര്‍ വരെ ഒരു വര്‍ഷത്തേക്കായിരുന്നു ബാങ്ക് കാലാവധി തുടര്‍ന്നു വന്നിരുന്നത്. ഇത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ആക്കിയതോടെയാണ് ഉപഭോക്താക്കള്‍ക്ക് കുടുക്കൊരുങ്ങിയത്.

ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെ കാലയളവില്‍ അധിക ഉപഭോഗത്തിന് ബാങ്കിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവ് അധിക നിരക്ക് നല്‍കേണ്ടിയിരുന്നില്ല. കാരണം, ചൂടുകാലം കഴിഞ്ഞായതിനാല്‍ ബാങ്കില്‍ നീക്കിയിരുപ്പുണ്ടാവും. ചൂടുകാലമായ മാര്‍ച്ച്ഏപ്രില്‍മെയ് മാസങ്ങളിലേക്കെത്തുമ്പോള്‍ ബാങ്കില്‍ അധിക വൈദ്യുതി യഥേഷ്ടം കാണും. സെപ്തംബറോടെ ബാങ്ക് അവസാനിക്കുകയും പുതിയ സൈക്കിള്‍ ഒക്ടോബറിലാരംഭിക്കുകയും ചെയ്യും. ബാങ്ക് സൈക്കിള്‍ അവസാനിച്ചതിനാല്‍ ഒക്ടോബര്‍ ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നീക്കിയിരുപ്പ് പൂജ്യമായിരിക്കും. സാധാരണ ഉപഭോഗത്തില്‍ അധിക വൈദ്യുതി വേണ്ടിവരുകയുമില്ല.

എന്നാല്‍ ബാങ്ക് സൈക്കിള്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ആക്കിയതോടെ മാര്‍ച്ചില്‍ സൈക്കിള്‍ തീരും. അതോടെ നീക്കിയിരുപ്പ് പൂജ്യമാകും. പുതിയ സൈക്കിള്‍ ഏപ്രിലില്‍ ആരംഭിക്കുമ്പോള്‍ പൂജ്യമായിരിക്കും ബാങ്കിലുള്ള വൈദ്യുതി. ഇതുകാരണം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ചൂടുകാലമായ ഏപ്രിലില്‍ സോളാര്‍ ഉത്പാദനത്തേക്കാള്‍ അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് ഉപഭോക്താവിന് വാങ്ങേണ്ടിവരുന്നു. കനത്ത ചൂടില്‍ സോളാറിനെ ആശ്രയിക്കാമെന്നുകരുതി എ.സിയും മറ്റും അധികമായി ഉപയോഗിച്ചവര്‍ കെ.എസ്.ഇ.ബിയുടെ തന്ത്രത്തില്‍ കുടുങ്ങി എന്നതാണ് വാസ്തവം.

 

സോളാര്‍ വച്ചവര്‍ക്ക് ഫിക്‌സഡ് നിരക്ക് ഉപയോഗത്തിനനുസരിച്ച് മാറുമെന്നതിനാല്‍ ഉപഭോഗം കൂടിയാല്‍ നിരക്കും കൂടും. ഇതുകൂടാതെ സര്‍ചാര്‍ജും സര്‍ചാര്‍ജ് ഉള്‍പ്പെടെ ഊര്‍ജനിരക്കിന്റെ പത്ത് ശതമാനവും മീറ്റര്‍ വാടകയും അതിന് ചുമത്തുന്ന 9 ശതാനം വീതമുള്ള കേന്ദ്രസംസ്ഥാന പ്രത്യേക വിഹിതങ്ങളും ചേരുമ്പോള്‍ ബില്‍ത്തുക കനക്കും.

 

 

അതേസമയം, സോളാര്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കിയേക്കുമായിരുന്ന ഗ്രോസ് ബില്ലിംഗ് രീതിയില്‍ നിന്നും നികുതി വര്‍ധനയില്‍ നിന്നും പിന്‍മാറിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.ലോകത്ത് ഇന്ത്യ മൂന്നാമത്

സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2015ല്‍ മൊത്തം വൈദ്യുതിയുടെ 0.5 ശതമായിരുന്നു ഇന്ത്യയില്‍ സോളാര്‍ വൈദ്യുതി ഉത്പാദനമെങ്കില്‍ 2023ല്‍ അത് 5.8 ശതമാനത്തിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ചൈനയും അമേരിക്കയുമാണ്. കേരളത്തില്‍ സോളാര്‍ ഉപഭോക്താക്കള്‍ കൂടിക്കൊണ്ടിരിക്കേ കെ.എസ്.ഇ.ബി ഇവരടയ്‌ക്കേണ്ട തുകയില്‍ ചില്ലറ വര്‍ധന വരുത്തിയാല്‍പ്പോലും ഭീമമായ തുക ലഭിക്കും.

Verified by MonsterInsights