മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും ‘പടയപ്പ’ ഇറങ്ങി; ക്വാർട്ടേഴ്സുകൾക്കുനേരെ ആക്രമണം

ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും അപകടകാരിയായ കാട്ടാന ‘പടയപ്പ’ ഇറങ്ങി. കഴിഞ്ഞ, രാത്രിയില്‍ കന്നിമല എസ്റ്റേറ്റില്‍, മണിക്കൂറുകളോളം ആന നിലയുറപ്പിച്ചത് ആശങ്ക പരത്തി. അതേസമയം ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അപകടകാരിയായ ഒറ്റയാന്‍ അരികൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേര്‍ന്നു.

കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ്, തോട്ടം മേഖലയായ മൂന്നാര്‍ കന്നിമല എസ്‌റ്റേറ്റില്‍ പടയപ്പ എത്തിയത്. മേഖലയിലെ കമ്പനിവക ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ആന ആക്രമണം നടത്തി. കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കൃഷിയും നശിച്ചിട്ടുണ്ട്. മേഖലയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച ശേഷം, പുലര്‍ച്ചെയാണ് ആന കാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം പകല്‍ സമയത്തും പടയപ്പ ജനവാസ മേഖലയില്‍ എത്തിയിരുന്നു.

അപകടകാരിയായ അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് ഉടന്‍ ആരംഭിയ്ക്കും. ഇതിന് മുന്നോടിയായി, സിസിഎഫിന്റെയും ചീഫ് വെറ്റിനറി സര്‍ജന്റെയും നേതൃത്വത്തില്‍, ഉന്നതതല യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

ചിന്നക്കനാല്‍ 301 കോളനിയില്‍ അരികൊമ്പനെ എത്തിച്ച്, പിടികൂടുന്നതിനാവും പ്രാഥമിക പരിഗണന നല്‍കുക. ഈ മേഖലയില്‍ കൂടും സ്ഥാപിയ്ക്കും. പിടികൂടിയ ശേഷം ആനയെ, കോടനാട്ടിലേയ്‌ക്കോ, റേഡിയോ കോളര്‍ ഘടിപ്പിച്ച്, പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേയ്‌ക്കോ മാറ്റും.

Verified by MonsterInsights