യമുനയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി; പ്രശ്‌നം തീര്‍ന്നില്ല, സുപ്രീം കോടതിയിലും വെള്ളമെത്തി

യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. ഡല്‍ഹി നിവാസികള്‍ക്കുള്ള താല്‍ക്കാലിക ആശ്വാസമാണിത്. നഗരം ഇപ്പോഴും വെള്ളത്തിലാണ്. ഇന്നലെ സര്‍വകാല റെക്കോര്‍ഡിലേക്ക് യമുനയിലെ ജലനിരപ്പ് എത്തിയത്. ഇത് പതിയെ കുറഞ്ഞ് തുടങ്ങുകയാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ആറ് മണിക്ക് 208.46 മീറ്ററാണ് ജലനിരപ്പ്. ഇന്നല രാത്രിയിത് 208.66 ആയിരുന്നു. 208.30 മീറ്ററായി ഉച്ചയ്ക്ക് ഒരു മണിയോടെ താഴുമെന്നാണ് ജലമ്മീഷന്‍ പറയുന്നു.അതേസമയം ഡല്‍ഹിയില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ശ്മശാനം, എന്നിവയെല്ലാം നഗരത്തില്‍ അടച്ചിട്ടിരിക്കുകയാണ്. നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇവയെല്ലാം പൂട്ടാന്‍ തീരുമാനിച്ചത്.ഐടിഒ, രാജ്ഘട്ട് എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇറിഗേഷന്‍-വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇന്ദ്രപ്രസ്ഥത്തിന് സമീപത്താണ് തകരാറുകള്‍ ഉണ്ടായിരിക്കുന്നത്. ഇത് ഡല്‍ഹിയിലെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.




സുപ്രീം കോടതിയില്‍ വരെ വെള്ളം കയറിയിരിക്കുകയാണ്. തിലക് മാര്‍ഗ് ഏരിയയിലാണ് സുപ്രീം കോടതി സ്ഥിതി ചെയ്യുന്നത്. ഇവിടമാകെ വെള്ളത്തിലാണ്. നാശനഷ്ടങ്ങളുടെ റെഗുലേറ്ററെ അറിയിച്ച്, പെട്ടെന്ന് പരിഹരിക്കാനാണ് മന്ത്രി സൗരഭ് ഭരദ്വാജ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്. എഞ്ചിനീയര്‍മാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാത്രി മുഴുവന്‍ പരിശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.അതേസമയം കുടിവെള്ളം-വൈദ്യുതി എന്നിവ ചില സ്ഥലങ്ങളില്‍ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നിന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചു. തലസ്ഥാന നഗരിയിലെ സാഹചര്യത്തിലെ കുറിച്ച് പ്രധാനമന്ത്രിക്ക്, അമിത് ഷാ വിശദീകരിച്ച് കൊടുത്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ യമുന നദിയിലെ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.




അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഞായറാഴ്ച്ച വരെ അടച്ചിടാന്‍ ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അതേസമയം അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കാം. സിംഘു അടക്കം നാല് അതിര്‍ത്തികളില്‍ നിന്ന് വാഹനങ്ങള്‍ വരുന്നതാണ് വിലക്കിയിരിക്കുന്നത്.പഞ്ചാബിലും, ഹരിയാനയിലും മഴക്കെടുതി രൂക്ഷമാണ്. ഇവിടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചതായി ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. പഞ്ചാബില്‍ പതിനൊന്ന് പേരാണ് മരിച്ചത്. അതേസമയം ഇരു സംസ്ഥാനങ്ങളിലും മഴ കുറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ 14 ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ടത്. ഹരിയാനയിലെ ഏഴോളം ജില്ലകള്‍ മഴയെ തുടര്‍ന്ന് ദുരിതത്തിലാണ്.




Verified by MonsterInsights